'ബ്രാൻഡ് ഇന്ത്യ'ക്ക് പുതിയ മുഖം; എംബസികളിലേക്ക് ഐഐഎസ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കേന്ദ്രം
രാജ്യത്തിന്റെ നയങ്ങളും നേട്ടങ്ങളും കൂടുതൽ കൃത്യതയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

- Published:
31 March 2026 4:30 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ ആഗോള പ്രതിച്ഛായ വർധിപ്പിക്കാനും രാജ്യത്തിന്റെ ആഗോള ആശയവിനിമയം കൂടുതൽ ശക്തമാക്കാനും ലക്ഷ്യമിട്ട്, വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐഐഎസ്) ഉദ്യോഗസ്ഥരെ നിയമിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. രാജ്യത്തിന്റെ നയങ്ങളും നേട്ടങ്ങളും കൂടുതൽ കൃത്യതയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിവരം. പദ്ധതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
സർക്കാർ വൃത്തങ്ങൾ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, വിദേശത്ത് ഇന്ത്യയുടെ ആശയവിനിമയ ശേഷി ശക്തിപ്പെടുത്തുന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. സാധാരണയായി ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥരാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ വാർത്താവിനിമയത്തിലും മാധ്യമ പ്രവർത്തനത്തിലും വൈദഗ്ധ്യമുള്ള ഐഐഎസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുന്നത്. പൊതുആശയവിനിമയം, മീഡിയ തന്ത്രങ്ങൾ, തെറ്റായ വിവരങ്ങൾക്കെതിരെ പ്രവർത്തിക്കൽ എന്നിവയിൽ പരിശീലനം നേടിയ ഐഐഎസ് ഉദ്യോഗസ്ഥർ ഇന്ത്യയുടെ ആഗോള പ്രതിഛായ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം, ഐഎഫ്എസ് ഉദ്യോഗസ്ഥർ പതിവുപോലെ പ്രധാന ഡിപ്ലോമാറ്റിക് ചുമതലകൾ നിർവഹിക്കുന്നതിൽ തുടരും.
"ഇന്ത്യയുടെ ആഗോളതലത്തിലുള്ള ആശയവിനിമയം ശക്തമാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. 'ബ്രാൻഡ് ഇന്ത്യ' പടുത്തുയർത്തുക, രാജ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുക, തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കുക, അന്താരാഷ്ട്ര മാധ്യമങ്ങളുമായും ജനങ്ങളുമായും കൂടുതൽ സജീവമായി ഇടപഴകുക എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത 2009 കേഡറിലെ ഒരു ഐഐഎസ് ഉദ്യോഗസ്ഥൻ 'ദി പ്രിന്റിനോട്' പറഞ്ഞു.
ഈ പദ്ധതിയുടെ ഭാഗമായി വാഷിംഗ്ടൺ ഡിസി, ലണ്ടൻ, ബ്രസൽസ്, മോസ്‌കോ, ബീജിംഗ്, ടോക്കിയോ, ദുബായ്, കാൻബറ, ബ്രസീലിയ, ജോഹന്നസ്‌ബർഗ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആഗോള തലസ്ഥാനങ്ങളിലും ബിസിനസ് കേന്ദ്രങ്ങളിലുമായി ഏകദേശം 10 ഐഐഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് പദ്ധതിയിടുന്നത്. ഭാവിയില്‍ ഉദ്യോഗസ്ഥരുടെ എണ്ണം 40 ആയി വർധിപ്പിച്ചേക്കാം.
ഐഎഫ്എസ് , ഐഐഎസ് ഉദ്യോഗസ്ഥർ പരമ്പരാഗതമായി നിർവഹിച്ചുപോന്ന ചുമതലകളിൽ വലിയൊരു പുനർചിന്തനത്തിന് ഈ നീക്കം വഴിയൊരുക്കുന്നു. അതിവേഗം മാറുന്ന ഡിജിറ്റൽ വിവരസാങ്കേതിക വിദ്യയുടെ കാലത്ത് ഇതൊരു അനിവാര്യമായ മാറ്റമാണെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കരുതുന്നു.എന്നാല്‍ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പ്രാധാന്യത്തെയും നയതന്ത്ര ചുമതലകളെയും ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയും മറുഭാഗത്ത് ഉയരുന്നുണ്ട്.
നയതന്ത്രം എന്നത് കേവലം ചർച്ചകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല, ഈ പുതിയ കാലഘട്ടത്തിൽ ഇന്ത്യ ലോകത്തിന് മുന്നിൽ സ്വയം എങ്ങനെ അവതരിപ്പിക്കണം എന്നതിലെ മാറ്റമാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്ന് മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
ഈ പുതിയ നീക്കത്തെക്കുറിച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ പുതിയ ബാച്ചിലെ ഉദ്യോഗസ്ഥർക്കിടയിൽ ഇതിനോട് വലിയ താൽപര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് ജോലിഭാരം കൂട്ടുമോ അതോ കുറയ്ക്കുമോ എന്ന ആശങ്കയും അവർക്കുണ്ട്. മാധ്യമങ്ങളെ കൈകാര്യം ചെയ്യാനും തെറ്റായ പ്രചാരണങ്ങളെ ചെറുക്കാനും പ്രത്യേക പരിശീലനം ലഭിച്ച ഐഐഎസ് ഉദ്യോഗസ്ഥരുടെ സേവനം കൂടുതൽ ഫലപ്രദമാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ കരുതുന്നു.
വിദേശകാര്യ മന്ത്രാലയവും മറ്റ് സർക്കാർ വിഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ ഈ മാറ്റം സഹായിക്കും. 'ഓപ്പറേഷൻ സിന്ദൂർ', കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകുന്നതിലും വ്യാജവാർത്തകൾ തടയുന്നതിലും ഉണ്ടായ വെല്ലുവിളികളും ഇത്തരമൊരു വിദഗ്ധ സംഘത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
Adjust Story Font
16
