Quantcast

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിജെപിക്ക് 13000 വോട്ട് കുറവ്, കഴിഞ്ഞ തവണ പിന്തുണച്ചത് ടി.ആർ.എസ്സടക്കമുള്ള പാർട്ടികൾ

2017ൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച രാം നാഥ് കോവിന്ദ് വിജയിച്ചത് ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ്

MediaOne Logo

Web Desk

  • Published:

    18 Jun 2022 10:49 AM GMT

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിജെപിക്ക് 13000 വോട്ട് കുറവ്, കഴിഞ്ഞ തവണ പിന്തുണച്ചത് ടി.ആർ.എസ്സടക്കമുള്ള പാർട്ടികൾ
X

ന്യൂഡൽഹി: 15ാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപിക്ക് 13000 വോട്ട് കുറവ്. ഏകദേശം 10.86 ലക്ഷം വോട്ടുകളാണ് ആകെയുള്ളത്. അതിൽ ബിജെപിക്കും സഖ്യ കക്ഷികൾക്കും 48 ശതമാനം അഥവാ 5.26 ലക്ഷം വോട്ടാണുള്ളത്. ആകെ 50 ശതമാനത്തിലധികം വോട്ട് നേടിയാലാണ് തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുക. അതിനാൽ ഏതെങ്കിലും പ്രാദേശിക പാർട്ടിയെ കൂടെക്കൂട്ടിയാൽ ബിജെപിക്ക് ജയിക്കാനാകും. ഒഡിഷ മുഖ്യമന്ത്രി നവീന പട്‌നായിക്കിന്റെ ബിജു ജനതാ ദളിന് ഏകദേശം 31,000, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന് ഏകദേശം 43000, ആൾഇന്ത്യാ അണ്ണാ ദ്രാവിഡ് മുന്നേറ്റ കഴകത്തിന് ഏകദേശം 15000 എന്നിങ്ങനെയാണ് വോട്ടുള്ളത്. ഇവയിൽ ചിലത് എൻഡിഎ സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്.

2017ൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച രാം നാഥ് കോവിന്ദ് വിജയിച്ചത് ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ്. എന്നാൽ ഇക്കുറി ടിആർഎസ് തലവനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു പ്രതിപക്ഷ പാർട്ടികളെ ഏകീകരിക്കാനുള്ള പരിശ്രമത്തിലാണ്. തന്റെ പാർട്ടിയുടെ പേര് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) എന്ന് പേര് മാറ്റി ദേശീയ രാഷ്ട്രീയത്തിൽ ഇടം കണ്ടെത്താനുള്ള ശ്രമത്തിലുമാണ്.


രാഷ്ട്രപതി സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് ശരദ് പവാർ യോഗത്തിൽ അറിയിച്ചിരിക്കുകയാണ്. പൊതുസ്ഥാനാർഥിയെ നിർത്താനും വിശാല പ്രതിപക്ഷത്തിന് ശ്രമം തുടരാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ശരദ് പവാർ സ്ഥാനാർഥിയാകാൻ എല്ലാവരും ആഗ്രഹിച്ചിരുന്നുവെന്ന് മമത പറഞ്ഞു. 22 കക്ഷികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും 17 കക്ഷികളാണ് പങ്കെടുത്തത്. ബി.ജെ.ഡി, വൈ.എസ്.ആർ.സി.പി, ആം ആദ്മി, എ.ഐ.എം.ഐ.എം, ടി.ആർ.എസ് എന്നീ പാർട്ടികൾ വിട്ടുനിന്നു. ടി.ആർ.എസിനെ അനുനയിപ്പിക്കാൻ നീക്കം നടത്താൻ യോഗത്തിൽ തീരുമാനമാനിച്ചിരിക്കുകയാണ്.


രാഷ്ട്രപതി തെരഞ്ഞെടുപ്പെങ്ങനെ?

എംപിമാരും എംഎൽഎമാരുമടങ്ങുന്ന ഇലക്ട്രൽ കോളേജ് അടിസ്ഥാനമാക്കിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലെയും ഡൽഹിയിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭാംഗങ്ങളും ലോക്‌സഭാംഗങ്ങളും നിയമസഭാ സാമാജികരും ഉൾപ്പെടെ ആകെ 4,809 വോട്ടർമാർ അടങ്ങുന്നതാണ് ഇത്തവണത്തെ ഇലക്ടറൽ കോളജ്. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെയും നിയമസഭാ സീറ്റുകളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് ജനപ്രതിനിധികളുടെ വോട്ടിന്റെ മൂല്യം കണക്കാക്കുക.


തെരഞ്ഞെടുപ്പ് കാമ്പയിനായി 14 അംഗ ബിജെപി സംഘം

രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ബിജെപി 14 അംഗ മാനേജ്‌മെൻറ് കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്. ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്താണ് അധ്യക്ഷൻ. ബിജെപിയും പ്രതിപക്ഷ പാർട്ടികളും ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ജർമനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തിയ ശേഷം അടുത്ത ആഴ്ച എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കും. ജൂൺ 26നാണ് പ്രധാനമന്ത്രി മടങ്ങിയെത്തുക. ജൂൺ 29ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. ജി. കിഷൻ റെഡ്ഡി, അശ്വനി വൈഷ്ണവ്, സർബാനന്ദ സോനോവാൾ, അർജുൻ മേഘ്‌വാൾ, ഭാരതി പവാർ എന്നിവരും ബിജെപി സമിതിയിലുണ്ട്.



രാഷ്ട്രപതി നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചത്തോടെ ഇരു മുന്നണികൾക്കും ഇടയിൽ സ്ഥാനാർഥി ചർച്ചകളും സജീവമായിരിക്കുകയാണ്. രാഷ്ട്രപതി തെരഞ്ഞടുപ്പിൽ പൊതുസമ്മതനായ സ്ഥാനാർഥിയെ നിർത്താൻ ഇന്നലെ മമതാ ബാനർജി വിളിച്ച പ്രതിപക്ഷ സംഘടനകളുടെ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ശരത് പാവാറിനെയാണ് എല്ലാവരും സ്ഥാനാർഥിയായി കണ്ടിരുന്നത്. എന്നാൽ, ആരോഗ്യ പ്രശ്നങ്ങളാൽ മത്സരിക്കാനില്ലെന്ന് പവാർ അറിയിക്കുകയായിരുന്നു. ഇതോടെ, ഫറൂഖ് അബ്ദുല്ലയുടെയും ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് മമത ബാനർജി മുന്നോട്ടു വച്ചു. ഇരുവരെയും കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രതിപക്ഷത്ത് ചർച്ച.

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ജൂലൈ 21ന് നടക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണഘടനയുടെ 62-ാം അനുച്ഛേദത്തിൽ പറയുന്നതു പ്രകാരം നിലവിലെ രാഷ്ട്രപതിയുടെ കാലാവധി പൂർത്തിയാകുന്നതിനുമുൻപ് തന്നെ അടുത്ത രാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് നടക്കണം.

Presidential polls: BJP needs 13,000 votes

TAGS :

Next Story