തെരുവുനായ്ക്കളെ കേബിള്‍ വയറുകൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നു; ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്
കുട്ടികള്‍ വയറുകളുമായി നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്

മധുര:തമിഴ്നാട്ടിലെ മധുരയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തെരുവ് നായ്ക്കളെ ശ്വാസം മുട്ടിച്ചുകൊന്നതായി പരാതി. ഒമ്പതിനും 14 നും ഇടയിൽ പ്രായമുള്ള ഏഴ് സ്കൂൾ വിദ്യാർഥികളുടെ ഒരു സംഘമാണ് നായ്ക്കളെ കൊന്നെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേബിൾ വയറുകൾ ഉപയോഗിച്ച് തെരുവ് നായ്ക്കളെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് കുട്ടികൾക്കെതിരെയുള്ള ചുമത്തിയ കുറ്റം. കഴിഞ്ഞദിവസം രാത്രി ഒരു നായയുടെ നിലവിളി കേട്ട് പ്രദേശവാസിയായ ഫ്രാൻസിസ്, ഭാര്യ ഫിബുല എന്നിവര്‍ എത്തിനോക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കാറുകള്‍ പാര്‍ക്കുചെയ്തിരുന്ന സ്ഥലത്ത് വയറുകൾ ഉപയോഗിച്ച് കുട്ടികൾ ഒരു നായയെ കഴുത്തു ഞെരിച്ച് കൊല്ലുന്നത് കണ്ടതായി ഇവര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. കുട്ടികള്‍ ഓടിപ്പോകാന്‍ ശ്രമിച്ചു,പക്ഷേ ഞങ്ങള്‍ അവരിലൊരാളെ പിടികൂടി. ഒരു നായയുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. പിടികൂടിയ കുട്ടി കുറ്റം സമ്മതിച്ചു.മറ്റ് കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പിന്നീട് നടത്തിയ പരിശോധനയില്‍ പ്രദേശത്ത് ഒരു നായയെ ചത്ത നിലയില്‍ കണ്ടെത്തി. ഈ കുട്ടികള്‍ തന്നെയാണ് ഇവയെ കൊന്നതെന്നണ് പരാതി. വയറുകളുമായി കുട്ടികൾ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളും ദമ്പതികൾക്ക് ലഭിച്ചു. പീപ്പിൾ ഫോർ ആനിമൽസ് പ്രസിഡന്റിനെ സംഭവത്തെക്കുറിച്ച് അറിയിക്കുകയും അവരുടെ മാർഗനിർദേശപ്രകാരം കരിമേടു പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ, വെറ്ററിനറി ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി നായയുടെ ജഡം പരിശോധിക്കുകയും ചെയ്തു.
Adjust Story Font
16

