യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു; സംഭലിൽ പ്രതിഷേധം
ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ സംഭലിൽ

ലഖ്നൗ: ഉത്തർ പ്രദേശിലെ സംഭലിൽ യുവാവ് പൊലീസ് കസ്ഡറ്റിഡിയിലിരിക്കെ മരിച്ചതിന് പിന്നാലെ വൻ പ്രതിഷേധം. ഇർഫാൻ എന്നയാളാണ് തിങ്കളാഴ്ച മരിച്ചത്. പൊലീസ് പീഡിപ്പിച്ചെന്ന ആരോപണവുമായി കുടുംബം രംഗത്തുവന്നു. വ്യക്തതയില്ലാത്ത കേസുമായി ബന്ധപ്പെട്ടാണ് ഇർഫാനെ കസ്റ്റഡിയിലെടുത്തതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
നകാസ പൊലീസ് സ്റ്റേഷൻ പരിധിയിലെ റായ് സട്ടി പൊലീസ് ഔട്ട്പോസ്റ്റിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജനം ഇവിടെ തടിച്ചുകൂടിയതോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി പോസ്റ്റുമോർട്ടത്തിനും വിശദ അന്വേഷണത്തിനുമായി ഇർഫാെൻറ മൃതദേഹം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇർഫാനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് കാരണമൊന്നും അറിയിച്ചിട്ടില്ലെന്ന് ഭാര്യ ആരോപിച്ചു. പൊലീസുകാർ ഭീഷണിപ്പെടുത്തിയാണ് വീട്ടി നിന്ന് കൂട്ടിക്കൊണ്ടുപോയത്. തെൻറ ഭർത്താവിന് സുഖമില്ല. പക്ഷേ അദ്ദേഹത്തിന് വൈദ്യസഹായം നൽകിയില്ലെന്നും ഭാര്യ കൂട്ടിച്ചേർത്തു. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭലിലെ ജുമാമസ്ജിദ് സർവേക്കിടെയുണ്ടായ അക്രമം അന്വേഷിക്കാൻ രൂപീകരിച്ച മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ ചൊവ്വാഴ്ച പ്രദേശത്തുന്നുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മൊഴി അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തും. പൊതുജനങ്ങൾക്ക് അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്മീഷന് നൽകാവുന്നതാണ്.
കഴിഞ്ഞ നവംബർ 24ന് സംഭൽ ഷാഹി ജുമാമസ്ജിദിലെ സർവേർക്കിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് സർക്കാർ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ രൂപീകരിച്ചത്. മുൻ ജഡ്ജി ദേവേന്ദ്ര അറോറ, മുൻ ഡിജിപി എ.കെ ജയിൻ, മുൻ ഐഎഎസ് ഓഫീസർ അമിത് മോഹൻ പ്രസാദ് എന്നിവരാണ് കമ്മീഷനിലുള്ളത്.
കമ്മീഷൻ നേരത്തെ സംഭലിലെത്തി ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും സംഭവം നടന്ന സ്ഥലങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Adjust Story Font
16

