പഞ്ചാബി നടനും ബോഡി ബിൽഡറുമായ വരീന്ദർ ഘുമാൻ ഹൃദയാഘാതം മൂലം മരിച്ചു
നടന് തോളിൽ വേദന അനുഭവപ്പെട്ടിരുന്നുവെന്നും ചികിത്സക്കായി അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയിരുന്നുവെന്നും ഘുമാന്‍റെ മാനേജർ യാദ്വീന്ദർ സിങ് പറഞ്ഞു

Varinder Ghuman Photo| Facebook
ചണ്ഡീഗഡ്: പഞ്ചാബി നടനും പ്രൊഫഷണൽ ബോഡി ബിൽഡറും നടനുമായ വരീന്ദർ സിങ് ഘുമാൻ അന്തരിച്ചു. വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു.
നടന് തോളിൽ വേദന അനുഭവപ്പെട്ടിരുന്നുവെന്നും ചികിത്സക്കായി അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയിരുന്നുവെന്നും ഘുമാന്‍റെ മാനേജർ യാദ്വീന്ദർ സിങ് പറഞ്ഞു. വൈകിട്ട് ആശുപത്രിയിൽ വച്ച് ഹൃദയാഘാതം ഉണ്ടായതായി അദ്ദേഹത്തിന്റെ അനന്തരവൻ അമൻജോത് സിങ് ഘുമാൻ ജലന്ധറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
41കാരനായ ഘുമാന്‍ 2023-ല്‍ സല്‍മാന്‍ ഖാനൊപ്പം 'ടൈഗര്‍-3' എന്ന ചിത്രത്തിലും 2014-ല്‍ 'റോര്‍: ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബന്‍സ്', 2019-ല്‍ 'മര്‍ജാവന്‍' തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2012-ല്‍ 'കബഡി വണ്‍സ് എഗെയ്ന്‍' എന്ന പഞ്ചാബി ചിത്രത്തിലും അഭിനയിച്ചു.6 അടി 2 ഇഞ്ച് ഉയരമുള്ള ഘുമാൻ 2009 ൽ മിസ്റ്റർ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. മിസ്റ്റർ ഏഷ്യ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
ഗുരുദാസ്പൂർ സ്വദേശിയായ താരം ജലന്ധറിലാണ് താമസിച്ചിരുന്നത്. ഒരു ജിമ്മും നടത്തിയിരുന്നു. 'വെജിറ്റേറിയൻ ബോഡി ബിൽഡർ' എന്നറിയപ്പെടുന്ന ഘുമാൻ ഫിറ്റ്നെസിന്‍റെ കാര്യത്തിൽ കര്‍ക്കശക്കാരനായിരുന്നു. കൂടാതെ തന്‍റെ വ്യായാമ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പതിവായി പങ്കിടുകയും ചെയ്തിരുന്നു. 2027 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.ഘുമാന്‍റെ നിര്യാണത്തിൽ നിരവധി പ്രമുഖര്‍ അനുശോചിച്ചു.
Adjust Story Font
16

