'കാട്ടാളൻമാര്‍, നരഭോജികൾ'; ഹണിമൂൺ കൊലപാതകത്തിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കെതിരെ വംശീയ അധിക്ഷേപം, മാപ്പ് പറയണമെന്ന് പ്രദേശവാസികൾ
മേഘാലയയിൽ ഹണിമൂൺ ആഘോഷത്തിനിടെ ദമ്പതികളെ കാണാതായി എന്ന തരത്തിലാണ് വാര്‍ത്ത ആദ്യം പുറത്തുവന്നത്

ഇൻഡോര്‍: മേഘാലയയിൽ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്താൻ ഭാര്യ ക്വട്ടേഷൻ നൽകിയ സംഭവം നാടിനെ ഞെട്ടിക്കുന്നതായിരുന്നു. കാമുകനൊപ്പം ചേര്‍ന്നാണ് മധ്യപ്രദേശ് ഇൻഡോര്‍ സ്വദേശിയായ സോനം രഘുവംശി ഭര്‍ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ വടക്കുകിഴക്കൻ സംസ്ഥാനത്തെ ലക്ഷ്യം വച്ച് വംശീയ അധിക്ഷേപം ഉയരുകയാണ്. ഹീനമായ കൊലപാതകക്കേസിൽ ഗോത്രവർഗക്കാരെയും വടക്കുകിഴക്കൻ പ്രദേശവാസികളെയും മനുഷ്യത്വമില്ലാത്തവരായി ഒരു വിഭാഗം സോഷ്യൽമീഡിയയിൽ ചിത്രീകരിക്കുകയാണ്.
മേഘാലയയിൽ ഹണിമൂൺ ആഘോഷത്തിനിടെ ദമ്പതികളെ കാണാതായി എന്ന തരത്തിലാണ് വാര്‍ത്ത ആദ്യം പുറത്തുവന്നത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ ഭാര്യ സോനത്തിനെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലായിരുന്നു മേഘാലയയിലെ ആളുകൾക്കെതിരെ വിദ്വേഷ പ്രചരണമുയര്‍ന്നത്.
കൊലപാതകത്തെത്തുടർന്ന്, മേഘാലയയിലെയും മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഗോത്രങ്ങൾക്കെതിരെ നിരവധി പേരാണ് വംശീയ പരാമര്‍ശങ്ങൾ നടത്തിയത്. മേഘാലയയിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്നായിരുന്നു ഇവരുടെ പക്ഷം. "അതുകൊണ്ടാണ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നത്. പണത്തിനു വേണ്ടി ആളുകളെ കൊല്ലുന്ന നിരവധി സംഘങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനത്ത് സജീവമാണ്," എന്നായിരുന്നു ഒരു പോസ്റ്റ്. "വടക്കുകിഴക്കൻ ഗോത്രക്കാർ കാട്ടാളന്മാരാണ്, അവരെ ഇല്ലാതാക്കുക മാത്രമാണ് പരിഹാരം," മറ്റൊരാൾ കുറിച്ചു. മേഘാലയയിലെ ആളുകളെ കാട്ടാളന്‍മാരെന്നും നരഭോജികളെന്നുമാണ് ചില വിദ്വേഷപ്രചാരകര്‍ വിശേഷിപ്പിച്ചത്.
സോനത്തിന്‍റെ അറസ്റ്റിനുശേഷം, രാജ രഘുവംശിയുടെ കൊലപാതകത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആർക്കും പങ്കില്ലെന്ന് വ്യക്തമായതോടെ, തങ്ങൾക്കെതിരായ വംശീയ പരാമർശങ്ങൾക്ക് മാപ്പ് പറയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തിയതുകൊണ്ട് തന്‍റെ സർക്കാരും പൊലീസും കേസ് അന്വേഷിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ പറഞ്ഞു.''പ്രതികളിൽ ആരും മേഘാലയയിൽ നിന്നുള്ളവരല്ലെങ്കിലും ഞങ്ങളുടെ സർക്കാരിനെയും സംസ്ഥാനത്തെയും അപകീർത്തിപ്പെടുത്തി," അദ്ദേഹത്തിന്‍റെ വാക്കുകളെ ഉദ്ധരിച്ച് എൻഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷില്ലോങ്ങിലെ പ്രമുഖ സിവിൽ സൊസൈറ്റി ഗ്രൂപ്പായ കോൺഫെഡറേഷൻ ഓഫ് മേഘാലയ സോഷ്യൽ ഓർഗനൈസേഷൻസ് (CoMSO), സോനം രഘുവംശിയുടെ കുടുംബം പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. മേഘാലയ സർക്കാരിനും പൊലീസിനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് കുടുംബത്തെ അതിന്റെ ചെയർമാൻ റോയ് കുപ്പർ സിൻറെം വിമർശിച്ചു, അവരുടെ പരാമർശങ്ങൾ അന്യായമായി പ്രാദേശിക സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ളതും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പറഞ്ഞു."സത്യം അറിയാതെ മേഘാലയയെയും വടക്കുകിഴക്കൻ ഇന്ത്യയെയും കുറ്റപ്പെടുത്തിയ, സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തിയ, ടൂറിസത്തെ ബാധിച്ച, വിദ്വേഷം പ്രചരിപ്പിച്ച എല്ലാവരും രേഖാമൂലം ക്ഷമാപണം നടത്തണം," നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Adjust Story Font
16

