നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശം വീണ്ടും ഉയര്‍ത്തി രാഹുല്‍ ഗാന്ധി; ലോക്‌സഭ വീണ്ടും പ്രക്ഷുബ്ധം
പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: കരസേനാ മുൻ മേധാവി എം.എം നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശം വീണ്ടും ലോക്‌സഭയിലുയര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാഹുൽ സംസാരിച്ചുതുടങ്ങിയതോടെ പ്രസിദ്ധീകരണത്തിനുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ലാത്ത പുസ്തകത്തിൽ നിന്നുള്ള വരികൾ സഭയിൽ ഉദ്ദരിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ബഹളം വെച്ചു. ബജറ്റിന്‍റെ ചർച്ചക്കുള്ള സമയമാണിതെന്നും മറ്റ് നോട്ടീസുകൾ പരിഗണിക്കില്ലെന്നും സ്പീക്കർ നിലപാടെടുത്തു. പിന്നാലെ, പ്രതിപക്ഷ നേതാവിന് സംസാരിക്കുന്നതിനുള്ള അവകാശം സഭയുടെ പാരമ്പര്യമെന്ന് ശശി തരൂർ എംപി പ്രതികരിക്കുകയുണ്ടായി. ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
എം.എം നരവനെയുടെ പുസ്തകത്തെ ഉദ്ദരിച്ചുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചയുടൻ പ്രതിഷേധവുമായി ഭരണപക്ഷം ബഹളം വെക്കുകയായിരുന്നു. പ്രസിദ്ധീകരിക്കാൻ അനുമതിയില്ലാത്ത പുസ്തകത്തിലെ വരികളെങ്ങനെ സഭയിൽ ഉദ്ദരിക്കാനാകുമെന്നാണ് ഭരണപക്ഷത്തിന്‍റെ വാദം. പിന്നാലെ, പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അനുമതി തടഞ്ഞുകൊണ്ട് സ്പീക്കർ നിലപാട് കടുപ്പിച്ചതോടെ സഭ വീണ്ടും പ്രക്ഷുബ്ധം.
പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചതില്‍ ഭരണ- പ്രതിപക്ഷാംഗങ്ങളുടെ ബഹളം ശക്തമാകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് ശശി തരൂരിന്‍റെ രംഗപ്രവേശനം. പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം കൊടുക്കുകയെന്നതാണ് സഭയുടെ പാരമ്പര്യമെന്നും കഴിഞ്ഞ എഴുപത് വർഷത്തിലധികമായി ഇന്ത്യ അങ്ങനെയാണ് കഴിഞ്ഞുപോന്നതെന്നുമായിരുന്നു തരൂരിന്‍റെ പ്രതികരണം.
പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഭരണപക്ഷത്തിന് വേണ്ടി മാത്രമുള്ളതാണ് നിലവിലെ പാര്‍ലമെന്റെന്നും ഏകപക്ഷീയമായ പ്രവര്‍ത്തികളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്പീക്കര്‍ ഓം ബിര്‍ള സ്ത്രീകളെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി ആര്‍.സുധയും രംഗത്തെത്തി. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Adjust Story Font
16

