ബെംഗളൂരുവിലെ ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്ര ചെയ്ത് രാഹുല്‍; വൈറല്‍ വീഡിയോ
ആളുകളോട് വിശേഷങ്ങള്‍ തിരക്കിയും പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും പ്രശ്നം തിരക്കിയുമുള്ള രാഹുലിന്‍റെ യാത്ര സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

ബെംഗളൂരുവില്‍ ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്ര ചെയ്യുന്ന രാഹുല്‍
ബെംഗളൂരു: സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ബെംഗളൂരുവില്‍ ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആളുകളോട് വിശേഷങ്ങള്‍ തിരക്കിയും പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും പ്രശ്നം തിരക്കിയുമുള്ള രാഹുലിന്‍റെ യാത്ര സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തിങ്കളാഴ്ചയായിരുന്നു രാഹുലിന്‍റെ വൈറല്‍ യാത്ര.
ബെംഗളൂരുവിലെ കോളേജ് വിദ്യാര്‍ഥികളുമായും ജോലിക്കാരായ സ്ത്രീകളുമായും സംവദിക്കുന്ന വീഡിയോ കോണ്‍ഗ്രസ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബെംഗളൂരു കണ്ണിംഗ്ഹാം റോഡിലെ ഒരു കഫേ കോഫി ഡേ ഔട്ട്‌ലെറ്റിൽ കാപ്പി കുടിക്കാനെത്തിയ രാഹുലിനെ കണ്ടപ്പോള്‍ ആളുകള്‍ കൂട്ടം കൂടിയെത്തിയത് വീഡിയോയില്‍ കാണാം. എല്ലാവരോടും സ്വതസിദ്ധമായ ചിരിയോടെ സംസാരിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തു രാഹുല്‍. അതിനുശേഷം, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസ് സ്റ്റോപ്പിൽ ഒരു കൂട്ടം കോളേജ് വിദ്യാർഥികളുമായും ജോലി ചെയ്യുന്ന സ്ത്രീകളുമായും അദ്ദേഹം സംവദിക്കുന്നതും കാണാം.
തുടര്‍ന്ന് ബസില്‍ യാത്ര ചെയ്ത് യാത്രക്കാരോടും സംസാരിച്ചു. എവിടേക്കാണ് പോകുന്നതെന്നും എവിടെയാണ് ജോലി ചെയ്യുന്നതെന്നും യാത്രാക്കാരോട് തിരക്കി. 'നമസ്തേ' പറഞ്ഞുകൊണ്ടാണ് അവരുടെ അടുത്തെത്തിയത്. പിന്നീട് സീറ്റില്‍ ഒപ്പമിരുന്നു രാഹുല്‍ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. '' ഞങ്ങള്‍ പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. വളരെ നല്ല വ്യക്തിയായിരുന്നു അദ്ദേഹം. എളിമയും വിനയവും എല്ലാ വിധ യോഗ്യതയുമുള്ളയാള്‍'' ഒരു സ്ത്രീ പറഞ്ഞു. യാത്രാവേളയിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളും അദ്ദേഹം ചോദിച്ചറിഞ്ഞു."ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്താണ്," എന്ന് രാഹുല്‍ യാത്രക്കാരികളോട് ചോദിച്ചു. സ്ത്രീകൾ അവരുടെ ഗതാഗത പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ ബജറ്റിനെ ബാധിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചും പറഞ്ഞു.
“ഞങ്ങളുടെ പ്രകടന പത്രികയിൽ സ്ത്രീകൾക്കായി കർണാടകയിലെ എല്ലാ ബസ് യാത്രകളും സൗജന്യമാക്കുന്ന ഒരു പരിപാടിയുണ്ട്. എന്താണ് ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം.'' കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ പ്രകടന പത്രികയെക്കുറിച്ച് സംസാരിക്കവെ രാഹുൽ ഗാന്ധി ചോദിച്ചു. ലിംഗരാജപുരത്ത് എത്തിയപ്പോള്‍ രാഹുല്‍ ബസില്‍ നിന്നിറങ്ങി. നാളെയാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണം നടക്കും.മേയ് 13നാണ് വോട്ടെണ്ണല്‍.
Enjoyed a quintessential Bengaluru experience - a BMTC Bus ride with some incredible women of Karnataka.
— Rahul Gandhi (@RahulGandhi) May 8, 2023
We are committed to change their lives for the better with the 5 Congress Guarantees. pic.twitter.com/SwFCiFoqxS
Adjust Story Font
16



