പശുവിൻപാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാവും, എരുമപ്പാൽ കുട്ടികളെ മന്ദതയുള്ളവരാക്കും: രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി
പശുക്കിടാവിനെയും എരുമക്കിടാവിനെയും താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ വിശദീകരണം

- Published:
24 Feb 2026 8:32 PM IST

ജയ്പൂർ: നാടൻ പശുവിന്റെ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളായി തീരുമെന്നും എരുമപ്പാൽ കുടിക്കുന്നത് കുട്ടികളെ മന്ദതയുള്ളവരും അലസരുമാക്കുമെന്നും രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി മദൻ ദിലാവർ. രാജസ്ഥാനിലെ കോട്ടയിൽ രംഗഞ്ച് മണ്ഡിയിൽ നടന്ന ഗോസംരക്ഷണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിചിത്ര പരാമർശം.
പശുക്കിടാവിനെയും എരുമക്കിടാവിനെയും താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ വിശദീകരണം. ഉയർന്ന തോളുകളുള്ള നാടൻ പശുക്കളുടെ പാൽ കുടിക്കുന്നവർ ബുദ്ധിശാലികളാകും. എന്നാൽ എരുമപ്പാൽ കുടിക്കുന്നവർക്ക് മന്ദതയുണ്ടാകുമെന്നും അവർക്ക് കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
പശുക്കിടാവിനെയും എരുമക്കിടവിനെയും ദൂരെ നിന്ന് അവരുടെ അമ്മമാരുടെ അടുത്തേക്ക് വിട്ടാൽ പശുക്കിടാവ് വേഗത്തിൽ അതിന്റെ അമ്മയെ കണ്ടെത്തും, എരുമക്കിടാവിന് അമ്മയെ കണ്ടെത്താൻ കഴിയില്ല. ഇരുവരും കുടിക്കുന്ന പാലിന്റെ വ്യത്യാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പശുക്കിടാവിന് പാൽ നൽകിയാൽ അത് ഊർജവും പ്രസരിപ്പുള്ളതുമായി ഇരിക്കുമെന്നും എന്നാൽ എരുമക്കിടാവിന് പാൽ നൽകിയാൽ അത് അലസമായി ഉറങ്ങുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലാത്ത മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസവും വിമർശനങ്ങളുമാണ് ഉയരുന്നത്. പ്രത്യേക തരം പാൽ കുടിക്കുന്നത് ബുദ്ധിശക്തി വർധിപ്പിക്കുമെന്നോ മറ്റൊന്ന് മടിയുണ്ടാക്കുമെന്നോ തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും നിലവിലില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നേരത്തെയും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് മദൻ ദിലാവർ. ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസമായ ഡിസംബർ ആറ് 'ശൗര്യ ദിവസ്' ആയി ആചരിക്കാൻ സ്‌കൂളുകളോട് ആവശ്യപ്പെട്ടത് കഴിഞ്ഞ വർഷം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
2024-ൽ അധ്യാപകരുടെ വസ്ത്രധാരണത്തെക്കുറിച്ച് നടത്തിയ പരാമർശവും വിവാദത്തിന് തിരികൊളുത്തിയിരുന്നു. ''പല അധ്യാപകരും ശരീരപ്രദർശനം നടത്തുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് സ്‌കൂളിൽ വരുന്നത്. ഇത് കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്താൻ സഹായിക്കില്ല. തങ്ങൾ ധരിക്കുന്ന വസ്ത്രം കുരുന്നുകളുടെ മനസിനെ സ്വാധീനിക്കുമെന്ന ബോധം അവർക്കുണ്ടാകണം'' - എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ചില അധ്യാപകർ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ സ്‌കൂളിലെത്താറുണ്ടെന്നും മദൻ ദിലാവർ ആരോപിച്ചിരുന്നു.
Adjust Story Font
16
