രാജസ്ഥാൻ ജഡ്ജിയുടെ ഭാര്യ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ
കച്ചിഗുഡ - ഭഗത് കി കോത്തി എക്സ്പ്രസ്സിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഉഷ

- Published:
6 March 2026 10:57 AM IST

ജയ്പൂര്‍: രാജസ്ഥാൻ ജഡ്ജിയുടെ ഭാര്യയെ ട്രെയിനിൽ മരിച്ച നിലയിൽ കണ്ടെത്തി. അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജി രാജ്‍കുമാര്‍ ചൗഹാന്‍റെ ഭാര്യ ഉഷാ ചൗഹാനാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം.
കച്ചിഗുഡ - ഭഗത് കി കോത്തി എക്സ്പ്രസ്സിൽ (17606) ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഉഷ. ജോധ്പൂരിൽ നിന്ന് നിംബഹേരയിലേക്ക് പോവുകയായിരുന്നു ഇരുവരും. ഒരുമിച്ചായിരുന്നു യാത്രയെങ്കിലും വെവ്വേറെ കോച്ചുകളിലായിരുന്നു ഇരുവരും. ട്രെയിൻ നിംബഹേരയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഉഷ ചൗഹാൻ തന്‍റെ ഭർത്താവിനെ വിളിച്ച് താൻ ശുചിമുറിയിൽ പോകുകയാണെന്ന് അറിയിച്ചിരുന്നു. ട്രെയിൻ നിംബഹേര സ്റ്റേഷനിൽ എത്തിയപ്പോൾ, ജഡ്ജി ഇറങ്ങി പ്ലാറ്റ്‌ഫോമിൽ ഭാര്യയെ കാത്തുനിന്നു. എന്നാൽ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ജിആര്‍പിയെ വിവരം അറിയിച്ചു.
ജിആർപി സംഘം ആദ്യം നിംബഹേര സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഉഷ ചൗഹാൻ ട്രെയിനിൽ നിന്ന് ഇറങ്ങിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ട്രെയിനിൽ തന്നെയുണ്ടാകുമെന്ന് മനസിലാക്കിയതോടെ രത്ലം ജില്ലയിലെ ജോറ സ്റ്റേഷനിൽ എത്തിയപ്പോൾ ശുചിമുറിയുടെ വാതിൽ തകര്‍ത്ത് അകത്ത് കയറിയപ്പോൾ അബോധാവസ്ഥയിലായ ഉഷയെയാണ് കണ്ടത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന്, പോസ്റ്റ്‌മോർട്ടം നടത്തരുതെന്ന് കുടുംബം അഭ്യർഥിച്ചു. ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
Adjust Story Font
16
