പഞ്ചാബില്‍ ബലാത്സംഗക്കേസിൽ അറസ്റ്റിലായ എഎപി എംഎല്‍എ പൊലീസിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടു
പട്യാലയിലെ സനൗര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഹര്‍മീത് സിങ് ധില്ലനാണ് പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്

ചണ്ഡീഗഡ്: പഞ്ചാബില്‍ ബലാത്സംഗക്കേസിൽ അറസ്റ്റിലായ എഎപി എംഎല്‍എ പൊലീസിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടു. പട്യാലയിലെ സനൗര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഹര്‍മീത് സിങ് ധില്ലനാണ് പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. ബലാത്സംഗ, വഞ്ചനാക്കുറ്റങ്ങള്‍ക്കാണ് ഹര്‍മീത് സിങ് അറസ്റ്റിലായത്.
കര്‍ണാലില്‍ വെച്ചാണ് ഇയാള്‍ പൊലീസിനുനേരെ വെടിയുതിര്‍ത്തത്. ശേഷം കൂട്ടാളികള്‍ക്കൊപ്പം രണ്ട് വാഹനങ്ങളിലായി കടന്നുകളയുകായിരുന്നു. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹര്‍മീത് രക്ഷപ്പെടാന്‍ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ പിന്നീട് പൊലീസ് പിടിച്ചെടുത്തു. ഇയാള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സിരക്പുര്‍ സ്വദേശിയായ ഒരു സ്ത്രീ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹര്‍മീത് സിങിനെ അറസ്റ്റ് ചെയ്തത്. വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2021ല്‍ തന്നെ വിവാഹം കഴിക്കുകയും, ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമാണ് സ്ത്രീയുടെ പരാതി. അശ്ലീല ദൃശ്യങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ബലാത്സംഗം, വഞ്ചന, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്.
തനിക്കെതിരെയുള്ള പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഹര്‍മീത് സിങ് ആരോപിച്ചു.
Adjust Story Font
16

