റെയിൽവേ പാളത്തിൽ തലവെച്ച് കിടന്നു; നടൻ മൻസൂർ അലി ഖാനെതിരെ കേസ്
ആര്‍പിഎഫ് തിരുച്ചി പോസ്റ്റാണ് കേസെടുത്തത്

ചെന്നൈ: റെയിൽവേ ട്രാക്കിൽ തലവെച്ച് കിടന്നതിന് ലാൽഗുഡി നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും നടനുമായ ൻസൂർ അലി ഖാനെതിരെ ആര്‍പിഎഫ് കേസെടുത്തു.കല്ലക്കുടി പളങ്ങനാഥം റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ചയാണ് സംഭവം. ആര്‍പിഎഫ് തിരുച്ചി പോസ്റ്റാണ് കേസെടുത്തത്.
മണ്ഡലത്തിലെ പ്രചാരണത്തിനിടെ റെയിൽവേ സ്റ്റേഷനിലെത്തിയ മൻസൂർ അലി ഖാൻ അപ്രതീക്ഷിതമായി പാളത്തിൽ കിടക്കുകയായിരുന്നു. അരിയല്ലൂർ ഭാഗത്തേക്കുള്ള പാളത്തിന്‍റെ അറ്റത്താണ് അദ്ദേഹം ഇത്തരത്തിൽ സാഹസികമായ രീതിയിൽ വോട്ട് അഭ്യർഥിച്ചത്. വിവരമറിഞ്ഞെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ പാളത്തിൽ നിന്നും മാറ്റി.
1953 ൽ തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടി പാളത്തിൽ തലവെച്ചത് വലിയ സംഭവമായിരുന്നു. കല്ലക്കുടിയിൽ എത്തിയപ്പോൾ കരുണാനിധിയുടെ പ്രതിഷേധം മനസ്സിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരവതരിപ്പിക്കുകയായിരുന്നുവെന്നും മൻസൂർ അലി ഖാൻ പറഞ്ഞു.
ഇന്ത്യ ജനനായക പുലികൾ കക്ഷി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയ മൻസൂർ അലി ഖാൻ തിങ്കളാഴ്ചയാണ് ലാൽഗുഡിയിൽ നാമനിർദേശപത്രിക സമർപ്പിച്ചത്. ഇവിടെ താമസിച്ചു കൊണ്ട് വീടുകൾതോറും പ്രചാരണം തുടരുകയാണ് നടൻ.
Adjust Story Font
16

