'ബിഎൽഒമാർക്ക് ജോലി സമ്മർദം': എസ്‌ഐആറിനെതിരെ ആർഎസ്എസ് അനുകൂല സംഘടനയും
ഡ്യൂട്ടിക്കിടെ മരിച്ച ബിഎൽഒമാരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്കരണത്തിനെതിരെ(എസ്ഐആര്‍) ആർഎസ്‌എസ് അനുകൂല സംഘടനയും രംഗത്ത്. അധ്യാപക സംഘടനയായ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്(എബിആര്‍എസ്എം) ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയത്.
ബിഎൽഒമാർ ജോലി സമ്മർദം അനുഭവിക്കുന്നുണ്ട്, ഡ്യൂട്ടിക്കിടെ മരിച്ച ബിഎൽഒമാരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും എസ്‌ഐആർ സമയപരിധി നീട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തില്‍ സംഘടന ആവശ്യപ്പെട്ടു.
'ബിഎൽഒമാര്‍ക്ക് ജോലി ഭാരമുണ്ട്. നിശ്ചയിച്ച ടാര്‍ഗറ്റും യാഥാർത്ഥ്യവിരുദ്ധമാണ്. ബിഎൽഒമാരായി ജോലി ചെയ്യുന്ന അധ്യാപകർ നേരിടുന്ന സമ്മർദവും ഭീഷണിയും തെരഞ്ഞെടുപ്പുകളുടെ അന്തസ്സിനും അധ്യാപക സമൂഹത്തിന് ലഭിക്കുന്ന ബഹുമാനത്തിന് വിരുദ്ധമാണെന്നും കത്തില്‍ പറയുന്നു. 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13.5 ലക്ഷം അധ്യാപകരുടെ അംഗത്വമുണ്ടെന്നാണ് എബിആര്‍എസ്എം അവകാശപ്പെടുന്നത്.
അതേസമയം കൊൽക്കത്തയിലെ ബിഎൽഎമാരുടെ സമരത്തിൽ കൊൽക്കത്ത പൊലീസിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.
ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തി. ഒബിസി വോട്ടുകൾ നീക്കം ചെയ്തില്ലെങ്കിൽ ജോലി നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞ് ബിഎൽഒമാരെ സമ്മർദത്തിലാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
Adjust Story Font
16

