അസമിലെ ഗോലാഘട്ടിൽ കുടിയൊഴിപ്പിക്കൽ നിർത്തിവെക്കാൻ സുപ്രിംകോടതി ഉത്തരവ്
ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അതുൽ എസ് ചന്ദൂർക്കർ എന്നിവരുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ന്യൂഡൽഹി: അസമിലെ ഗോലാഘട്ട് ജില്ലയിലെ യുറിയാംഘട്ടിലും സമീപപ്രദേശങ്ങളിലും സംസ്ഥാന സർക്കാർ നടത്തുന്ന കുടിയൊഴിപ്പിക്കൽ, കെട്ടിടം പൊളിച്ചുനീക്കൽ നടപടികൾ നിർത്തിവെക്കാൻ സുപ്രിംകോടതി ഉത്തരവിട്ടു. പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് താമസിക്കുന്ന ബംഗാളി മുസ്‌ലിംകളെയാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അതുൽ എസ് ചന്ദൂർക്കർ എന്നിവരുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഗുവാഹതി ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി നടപടി. ഹൈക്കോടതി ഹരജിക്കാരുടെ അപ്പീലുകൾ തള്ളുകയും കുടിയൊഴിപ്പിക്കൽ നടപടി ശരിവെക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇവർ സുപ്രിംകോടതിയെ സമീപിച്ചത്.
70 വർഷത്തോളായി തങ്ങൾ ഈ സ്ഥലത്ത് സ്ഥിരതാമസക്കാരാണെന്ന് ഹരജിക്കാർ വാദിച്ചു. 1891-ലെ അസം ഫോറസ്റ്റ് റെഗുലേഷൻ നിയമ ഭേദഗതി അനുസരിച്ച് 2025 ജൂലൈയിൽ അധികൃതർ ഇവർക്ക് നോട്ടീസ് നൽകിയിരുന്നു. ഇവരുടെ ഗ്രാമങ്ങൾ ദോയാങ്, സൗത്ത് നംബാർ റിസർവ് ഫോറസ്റ്റുകളുടെ പരിധിയിൽ വരുന്നതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഈ നോട്ടീസിനെ ചോദ്യംചെയ്ത് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജിക്കാർ വനമേഖലയിൽ അതിക്രമിച്ചു കയറിയവരാണെന്ന് ആരോപിച്ച് സിംഗിൾ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
എന്നാൽ തങ്ങൾ പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുവരുന്നവരാണ് എന്നതിന് സർക്കാർരേഖകൾ ഇവർ തെളിവായി ചൂണ്ടിക്കാട്ടുന്നു. ഈ കുടിയൊഴിപ്പിക്കൽ നടപടി 2013-ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനരധിവാസ നിയമം, 2015-ലെ അസം നിയമങ്ങൾ എന്നിവയുടെ ലംഘനമാണെന്നും ഇവർ വാദിക്കുന്നു. കൂടാതെ, അധികൃതരുടെ നടപടി ഭരണഘടനയുടെ 14, 19, 21, 25, 300-A വകുപ്പുകൾ ഉറപ്പുനൽകുന്ന മൗലികവകാശങ്ങളുടെ ലംഘനമാണെന്നും ഇവർ പറയുന്നു. കുടിയൊഴിപ്പിക്കുന്നതിനു മുമ്പ് നോട്ടീസ് നൽകണം, വാദം കേൾക്കാൻ അവസരം ഒരുക്കണം, മതിയായ പുനരധിവാസം ഉറപ്പാക്കണം എന്നിങ്ങനെയുള്ള സുപ്രിംകോടതിയുടെ മുൻ ഉത്തരവുകളും ഇവർ തങ്ങളുടെ വാദങ്ങൾക്കായി ഉദ്ധരിച്ചു.
കഴിഞ്ഞ മാസമാണ് ഗോലാഘാട്ട് ജില്ലയിലെ 2000-ത്തിലധികം ബംഗാളി മുസ്‌ലിംകളെ ലക്ഷ്യമിട്ട് അസം സർക്കാർ കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചത്. യുറിയാംഘട്ട് മേഖലയിലെ റെങ്മ റിസർവ് ഫോറസ്റ്റിൽനിന്ന് ഏകദേശം 15,000 ബിഘ (ഏകദേശം 4,900 ഏക്കർ) ഭൂമി ഒഴിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ഇവിടെ ഏകദേശം 2700 കുടുംബങ്ങൾ താമസിക്കുന്നു. ഭൂരിഭാഗം പേരും ബംഗാൾ വംശജരായ മുസ്‌ലിംകളാണ്.
2025 ജൂൺ, ജൂലൈ മാസങ്ങളിൽ നാല് ജില്ലകളിൽ അഞ്ച് കുടിയൊഴിപ്പിക്കൽ നീക്കത്തിലൂടെ 3500 കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇത് 50,000 ആളുകളെ ദുരിതത്തിലാക്കി. ജൂലൈയിൽ, പൈകാൻ റിസർവ് ഫോറസ്റ്റിലെ 140 ഹെക്ടർ ഭൂമിയിൽനിന്ന് 1080 കുടുംബങ്ങളെയും തുടർന്ന് ധുബ്രിയിലെ 450 ഹെക്ടർ ഭൂമിയിൽനിന്ന് 1400 കുടുംബങ്ങളെയും ഒഴിപ്പിച്ചു. ഒഴിപ്പിക്കലിന് കാരണമായി വനഭൂമി കയ്യേറ്റമാണെന്ന് അധികാരികൾ പറയുമ്പോൾ, തങ്ങൾ ഏറെക്കാലമായി ഇവിടെ താമസിക്കുന്നവരാണെന്നാണ് താമസക്കാർ വാദിക്കുന്നത്. ജൂലൈ 17-ന് ഗോൽപാറയിലെ കുടിയൊഴിപ്പിക്കൽ അക്രമാസക്തമായി. പൊലീസ് വെടിവെപ്പിൽ 19 കാരൻ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

