അലിഗഢ് സർവകലാശാലയിലെ അന്യായമായ ഫീസ് വർധന പിൻവലിക്കണം: എസ്ഐഒ
അലിഗഢ് സർവകലാശാലയിൽ അന്യായമായി ഫീസ് വർധിപ്പിച്ച നടപടി പിന്നാക്ക മുസ്‌ലിം വിദ്യാർഥികളെ പുറംതള്ളാനുള്ള ആസൂത്രിത ശ്രമമാണെന്ന് എസ്ഐഒ ദേശീയ സെക്രട്ടറി തൽഹ മന്നാൻ പറഞ്ഞു.

ന്യൂഡൽഹി: പുതിയ അധ്യയന വർഷം മുതൽ അലിഗഢ് സർവകലാശാലയിൽ അന്യായമായി ഫീസ് വർധിപ്പിച്ച നടപടി പിന്നാക്ക മുസ്‌ലിം വിദ്യാർഥികളെ പുറംതള്ളാനുള്ള ആസൂത്രിത ശ്രമമാണെന്ന് എസ്ഐഒ ദേശീയ സെക്രട്ടറി തൽഹ മന്നാൻ. ഫീസ് വർധനക്കെതിരെ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് എസ്ഐഒ നിരുപാധിക ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സമരം ചെയ്യുന്ന വിദ്യാർഥികളെ യു.പി പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്ന സർവകലാശാല അധികൃതരുടെ ഇടപെടലുകൾ പ്രതിഷേധാർഹമാണ്.
പല കോഴ്സുകൾക്കും 50 മുതൽ 60 ശതമാനം വരെയാണ് ഫീസ് കുത്തനെ വർധിപ്പിച്ചിരിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ഫീസ് വർധനവ് നിരവധി വിദ്യാർഥികളുടെ പഠനം ആശങ്കയിലാകുന്ന സാഹചര്യമാണ്. 2019 മുതൽ അലിഗഢ് സർവകലാശാല വിദ്യാർഥി യൂണിയനില്ലാതെ പ്രവർത്തിക്കുന്നു എന്നതാണ് ഈ സാഹചര്യത്തെ കൂടുതൽ ആശങ്കാജനകമാക്കുന്നത്. യൂണിയന്റെ അഭാവത്തിൽ, വിദ്യാർഥികൾക്ക് അവരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനും അധികൃതരുമായി ചർച്ച ചെയ്യാനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഫീസ് വർധന ഉടൻ പിൻവലിക്കണമെന്നും വിദ്യാർഥി യൂണിയൻ തെരെഞ്ഞെടുപ്പ് നടത്തണമെന്നും എസ്ഐഒ ആവശ്യപ്പെട്ടു.
എസ്ഐഒ ദേശീയ നേതാക്കൾ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു. എസ്ഐഒ ദേശീയ സെക്രട്ടറി തൽഹ മന്നാൻ വിദ്യാർഥി പ്രതിഷേധത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. ദേശീയ സെക്രട്ടറിമാരായ തഷ്‌രീഫ് കെ.പി, യൂനുസ് മുല്ല, എസ്ഐഒ അലിഗഢ് സർവകലാശാല പ്രസിഡന്റ് സൈഫുൽ ഇസ്‌ലാം എന്നിവർ സമരത്തിന് നേതൃത്വം നൽകുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യ പ്രസ്‌താവന കൈമാറി.
Adjust Story Font
16

