Quantcast

കേരളത്തിലും എസ്‌ഐആർ;വോട്ടർപട്ടിക ഇന്ന് അർധരാത്രിയോടെ മരവിപ്പിക്കും

കേരളത്തിലെ എസ്‌ഐആർ നീട്ടിവെക്കണമെന്ന എന്ന സംസ്ഥാനത്തിന്റെ ആവശ്യം കമ്മീഷൻ തള്ളി

MediaOne Logo

Web Desk

  • Updated:

    2025-10-27 15:23:03.0

Published:

27 Oct 2025 4:58 PM IST

കേരളത്തിലും എസ്‌ഐആർ;വോട്ടർപട്ടിക ഇന്ന് അർധരാത്രിയോടെ മരവിപ്പിക്കും
X

ന്യൂഡൽഹി: രാജ്യ വ്യാപക എസ്‌ഐആറിന്റെ രണ്ടാംഘട്ടം ഷെഡ്യൂൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ടത്തിൽ ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിലും ഇന്ന് അർധരാത്രി മുതൽ നടപടിക്രമങ്ങൾ ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്‌ഐആർ നീട്ടിവെക്കണമെന്ന എന്ന സംസ്ഥാനത്തിന്റെ ആവശ്യം കമ്മീഷൻ തള്ളി.

എസ്‌ഐആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലെ നിലവിലെ വോട്ടർപട്ടിക ഇന്ന് അർധരാത്രി മുതൽ മരവിപ്പിക്കും. നടപടികൾ നാളെ മുതൽ നവംബർ മൂന്നുവരെ പ്രാഥമികമായി നടക്കും. തുടർന്ന് നവംബർ നാലുമുതൽ ഡിസംബർ നാലുവരെ വീടുകൾ കയറിയുള്ള വിവരശേഖരണം പൂർത്തിയാക്കും.ഡിസംബർ ഒൻപതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ജനുവരി എട്ടുവരെ സമർപ്പിക്കാം. അതിനുശേഷം ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന അസമൊഴികെയുള്ള 12 സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപ്പിലാക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ആൻഡമാൻ നിക്കോബാർ, ചത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർ പ്രദേശ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ട എസ്‌ഐആർ നടപ്പിലാക്കുന്നത്.

ഓൺലൈനായും വോട്ടർമാർക്ക് അപേക്ഷ പൂരിപ്പിക്കാം. ബിഎൽഒ ഉൾപ്പടെയുള്ളവർക്ക് നാളെ മുതൽ പരിശീലനം തുടങ്ങും. രാഷ്ട്രീയ പാർട്ടികളുമായി എസ്‌ഐആർ സംബന്ധിച്ച് സിഇഒമാർ ചർച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാർട്ടികൾ നിർദേശിക്കുന്ന ബൂത്ത് തല ഏജന്റുമാർക്കും പരിശീലനം നൽകുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്‌ഐആർ നീട്ടിവെക്കണമെന്ന് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യമുന്നയിച്ചിരുന്നു. ഈ ആവശ്യമാണ് തള്ളിയത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ എസ്ഐആർ നടപടിക്രമങ്ങൾ ബാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം

അതേസമയം, ബിഹാറിൽ ആദ്യഘട്ട എസ്‌ഐആർ വിജയകരമായി പൂർത്തിയാക്കിയെന്നും ഒരു അപ്പീൽ പോലും ബിഹാറിൽ ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 1951 മുതൽ 2004 വരെ രാജ്യത്ത് എട്ടുതവണ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം നടന്നുവെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.

TAGS :

Next Story