Quantcast

'SIR പൂർത്തിയാക്കിയില്ല'; 60 ബിഎൽഒമാർക്കെതിരെ കേസെടുത്ത് യുപി ഭരണകൂടം

181 ബി‌എൽ‌ഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകും

MediaOne Logo

Web Desk

  • Published:

    23 Nov 2025 10:43 AM IST

SIR പൂർത്തിയാക്കിയില്ല;  60 ബിഎൽഒമാർക്കെതിരെ കേസെടുത്ത് യുപി ഭരണകൂടം
X

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയില്‍ എസ്ഐആര്‍ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത ബിഎൽഒമാർക്കെതിരെ കേസ്.60 ബിഎല്‍ഒമാര്‍ക്കും ഏഴ് സൂപ്പർവൈസർമാർക്കുമെതിരെയാണ് കേസെടുത്തത്. 181 ബി‌എൽ‌ഒമാർക്ക് കലക്ടർ പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്നും റിപ്പോർട്ടുണ്ട്.

നോയിഡയിൽ , 11 ബിഎൽഒമാർക്കും ആറ് സൂപ്പർവൈസർമാർക്കും എതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. ജെവാറിൽ, നിർദ്ദേശങ്ങൾ നൽകിയിട്ടും ഫോമുകൾ വിതരണം ചെയ്യുന്നതും ശേഖരിക്കുന്നതും ഉൾപ്പെടെയുള്ള അടിസ്ഥാന ജോലികൾ പോലും ചെയ്യുന്നതിൽ വീഴ്ചവരുത്തിയ 17 ബിഎൽഒമാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വോട്ടർ പട്ടിക തയ്യാറാക്കുമ്പോൾ ഔദ്യോഗിക ജോലി ചെയ്യാതിരിക്കുന്നത് മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാൻ സാധ്യതയുണ്ട്.

കൃത്യമായി ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയില്ലെന്നാണ് ഭരണകൂടം നല്‍കുന്ന വിശദീകരണം.ഏല്‍പ്പിച്ച ജോലിയുടെ അഞ്ചു മുതല്‍ 15 ശതമാനം വരെയാണ് പലരും പൂര്‍ത്തിയാക്കിയത്.വിവരങ്ങള്‍ ഓണ്‍ലൈനില്‍ അപ്‍ലോഡ് ചെയ്യാത്തവര്‍ക്ക് ഒരു ദിവസത്തെ വേതനം നഷ്ടമാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

2026ലെ നിയമസഭാ വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ മുന്നോടിയായി എസ്‌ഐആർ ഫോമുകളുടെ വിതരണം,വിവരശേഖരണം,ഡിജിറ്റലൈസേഷൻ എന്നിവയുടെ അവലോകന യോഗം കഴിഞ്ഞദിവസം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടികളുമായി യുപി ഭരണകൂടം മുന്നോട്ട് പോകുന്നത്.മനപ്പൂർവം എസ്‌ഐആർ ജോലികൾ വൈകിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർ കേസിനെ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. എസ്‌ഐ‌ആറിനായി നിയോഗിക്കപ്പെട്ട ജീവനക്കാർ കൃത്യസമയത്ത് അവരുടെ ജോലികൾ പൂർത്തിയാക്കുന്നുണ്ടെന്നും സുതാര്യത നിലനിർത്തുന്നുണ്ടെന്നും ഉറപ്പാക്കാൻ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story