‘മണ്ഡല പുനർനിർണയം ഫെഡറലിസത്തിന് നേരെയുള്ള ആക്രമണം’; 7 മുഖ്യമന്ത്രിമാർക്ക് കത്തയച്ച് സ്റ്റാലിൻ
‘പാർലമെന്റിലെ ന്യായമായ ശബ്ദത്തെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം’

ചെന്നൈ: ലോക്സഭാ മണ്ഡല പുനർനിർണയത്തിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. മണ്ഡല പുനർനിർണയം ഫെഡറലിസത്തിന് നേരെയുള്ള നഗ്നമായ ആക്രമണമാണ്. ജനസംഖ്യാ നിയന്ത്രണവും മികച്ച ഭരണവും നടപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുകയും പാർലമെന്റിലെ നമ്മുടെ ന്യായമായ ശബ്ദത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ ജനാധിപത്യ അനീതി അനുവദിക്കില്ലെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഒഡിഷ മുഖ്യമന്ത്രി മോഹൻ മാജി എന്നിവർക്കാണ് കത്തയച്ചത്. അന്യായമായ നടപടിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് ആഹ്വാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷൻമാർക്കും കത്തയച്ചിട്ടുണ്ട്.
2026ന് ശേഷം ജനസംഖ്യാ അടിസ്ഥാനത്തിൽ പുനർനിർണയം നടക്കുകയാണെങ്കിൽ തമിഴ്നാട് അടക്കം ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് ലോക്സഭയിൽ പ്രതിനിധ്യം കുറയുമെന്ന് സ്റ്റാലിൻ പറഞ്ഞു. ഇത് അനീതിയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. അവ്യക്തമായ ഉറപ്പുകൾ മാത്രമാണ് നൽകുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
മണ്ഡല പുനർനിർണയത്തിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തുവന്നിട്ടുണ്ട്. ‘പുനർനിർണയ പ്രക്രിയയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു ദോഷവും ഉണ്ടാകില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവകാശവാദം വിശ്വസനീയമല്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ അവ്യക്തമായ പരാമർശങ്ങൾ കാണുമ്പോൾ, ഒന്നുകിൽ അദ്ദേഹത്തിന് ശരിയായ വിവരങ്ങൾ ഇല്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ കർണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള മനഃപൂർവമായ ഉദ്ദേശ്യമുണ്ട്.
ഏറ്റവും പുതിയ ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി നിർണയം നടത്തിയാൽ അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും. കഴിഞ്ഞ 50 വർഷമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ വളർച്ച ഫലപ്രദമായി നിയന്ത്രിക്കുകയും വികസനത്തിൽ ഗണ്യമായി മുന്നേറുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങൾ ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു. അവർ വികസനത്തിൽ പിന്നാക്കം തുടരുകയാണ്’ -സിദ്ധരാമയ്യ പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ സെൻസസ് അടിസ്ഥാനമാക്കിയാണ് പുനർനിർണയം നടത്തുന്നതെങ്കിൽ കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായേക്കാം. അതേസമയം വടക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
Adjust Story Font
16

