Quantcast

സുബീന്റെ മരണം: അസമിനെ നേപ്പാളാക്കരുതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

നിലവിൽ എസ്‌ഐടിയാണ് കേസ് അന്വേഷിക്കുന്നത്. അവരുടെ അന്വേഷണത്തിൽ പോരായ്മകളുണ്ടെങ്കിൽ കേസ് സിബിഐക്ക് കൈമാറുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    28 Sept 2025 11:51 AM IST

സുബീന്റെ മരണം: അസമിനെ നേപ്പാളാക്കരുതെന്ന്  മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
X

ഹിമന്ത ബിശ്വ ശര്‍മ്മ- സുബീന്‍ ഗാര്‍ഗിന്റെ അന്ത്യയാത്രയില്‍ നിന്നും | Photo- PTI

ഗുവാഹത്തി: ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിന്റെ പേരിൽ അസമിനെ നേപ്പാളാക്കരുതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

നിലവില്‍ എസ്ഐടിയാണ് കേസ് അന്വേഷിക്കുന്നത്. അവരുടെ അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

സിംഗപ്പൂരില്‍ നടന്ന നോർത്ത് ഇന്ത്യൻ ഫെസ്റ്റിവലിനിടെ നടന്ന സ്‌കൂബാ ഡൈവിങ്ങിനിടെയാണ് സുബീൻ ഗാർഗ് മരിക്കുന്നത്. സെപ്തംബര്‍ 19നായിരുന്നു സംഭവം. അദ്ദേഹത്തിന്റെ അന്ത്യയാത്രകളില്‍ നിരവധി പേരാണ് പങ്കെടുത്തത്. ജനക്കൂട്ടം റെക്കോർഡ് ബുക്കില്‍ ഇടം നേടുകയും ചെയ്തിരുന്നു.

പരിപാടിയുടെ സംഘാടകനായ ശ്യാംകാനു മഹന്തയ്ക്കും സുബീന്‍ ഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയ്ക്കുമെതിരെയാണ് പ്രധാനമായും പ്രതിഷേധം ഉയരുന്നത്. ഗാർഗിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇക്കാര്യം ഇരുവരും വേണ്ടരീതിയില്‍ ശ്രദ്ധിച്ചില്ലെന്നുമാണ് പ്രധാന ആരോപണം. ഇരുവരെയും ചുറ്റിപറ്റിയാണ് അന്വേഷണവും പുരോഗമിക്കുന്നത്. നേരത്തെ ഡ്രമ്മര്‍ ശേഖർ ജ്യോതി ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തിരുന്നു.

ഗുവാഹത്തിയിലെ ശർമ്മയുടെ വസതിയിൽ എസ്‌ഐടി സംഘം പരിശോധന നടത്തുന്നതിനിടെ ഒരു ജനക്കൂട്ടം അകത്തുകടക്കാൻ ശ്രമിക്കുകയും പൊലീസ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ലാത്തി ചാർജ് നടത്തിയാണ് പൊലീസ് ഇവരെ പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

TAGS :

Next Story