ആരവല്ലിയില്‍ തൊടാന്‍ ഒരാളെയും അനുവദിക്കില്ല: നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി
പരിസ്ഥിതി ദുർബല പ്രദേശമായ ആരവല്ലി മലനിരകൾക്ക് കേന്ദ്ര സർക്കാർ പുതിയ നിർവചനം പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു

ന്യൂഡല്‍ഹി: ആരവല്ലി കുന്നുകളുടെ നിര്‍വചനം വിദഗ്ധര്‍ വ്യക്തമാക്കുന്നത് വരെയും ആരവല്ലിയില്‍ തൊടാന്‍ ഒരാളെയും അനുവദിക്കില്ലെന്ന നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. ആരവല്ലി സഫാരി മൃഗശാലയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ആരവല്ലി ശ്രേണിയുടെ നിര്‍വചനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിലപാട് വ്യക്തമാക്കുന്നത് വരേയും പദ്ധതിയുമായി മുന്നോട്ടുപോകരുതെന്നും നിര്‍ദേശമുണ്ട്. ഹരിയാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
'ഇന്നത്തെ ദിവസം ഒന്നിനും അനുവാദം നല്‍കുകയില്ലെന്നാണ് ഞങ്ങളുടെ തീരുമാനം. അതില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ശാസ്ത്രീയ അടിത്തറയോ വിദഗ്ധരുടെ ഏകാഭിപ്രായത്തിന്മേലുള്ള റിപ്പോര്‍ട്ടോ സമര്‍പ്പിക്കാത്ത പക്ഷം ആരവല്ലി കുന്നുകളില്‍ തൊടാന്‍ ഒരാളെയും അനുവദിക്കില്ല'. ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേന്ദ്ര നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും സഫാരി പ്രൊജക്ട് പരിഗണിക്കുകയെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതി ദുര്‍ബല പ്രദേശമായ ആരവല്ലി മലനിരകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍വചനം പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഈ നിര്‍വചനം കാരണം ദുര്‍ബലമായ പര്‍വത ആവാസവ്യവസ്ഥയുടെ വിശാലമായ ഭാഗങ്ങള്‍ ഖനനത്തിന് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് ആക്ടിവിസ്റ്റുകളും ശാസ്ത്രജ്ഞരും വാദിക്കുകയും ചെയ്തിരുന്നു. മതിയായ ശാസ്ത്രീയ വിലയിരുത്തലോ പൊതുജനാഭിപ്രായ ചര്‍ച്ചയോ ഇല്ലാതെയാണ് ആരവല്ലി മലനിരകള്‍ക്ക് പുതിയ നിര്‍വചനം നല്‍കിയതെന്നും ആക്ടിവിസ്റ്റുകള്‍ നേരത്തെ വാദിച്ചിരുന്നു.
Adjust Story Font
16

