ബിഹാർ തെരഞ്ഞെടുപ്പിനിടെ SIRനെതിരായ ഹരജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ബിഹാറിൽ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുകയാണ്

പട്ന: ബിഹാർ തിരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹരജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ എഴുതി നല്‍കണമെന്ന് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തമിഴ് നാട്ടിലെയും ബംഗാളിലെയും എസ്ഐആറിനെതിരായ ഹരജികളും കോടതി പരിഗണിക്കും.
ബിഹാറിൽ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. 20 ജില്ലകളിലെ മൂന്ന് കോടി എഴുപത് ലക്ഷം വോട്ടർമാരാണ് ഇന്ന് ബൂത്തിലെത്തുക. 122 നിയമസഭാമണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ രാഷ്‌ട്രീയ പാർട്ടികളിലെ നേതാക്കളും സ്വതന്ത്രരും ഉൾപ്പെടെ 1302 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇവരിൽ 1165 പുരുഷന്മാരും 136 സ്‌ത്രീകളുമാണ്.
243 നിയമസഭ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. ഭരണം ലഭിക്കാൻ വേണ്ടത് 122 സീറ്റുകൾ. ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടികളുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും ജെഡിയു, ബിജെപി, ചിരാഗ് പസ്വാൻ്റെ എൽജെപിയും അടങ്ങുന്ന എൻഡിഎ സഖ്യവുമാണ് തെരഞ്ഞെടുപ്പ് ഗോഥയിലെ പ്രധാനികൾ. മുൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ പ്രശാന്ത് കിഷോർ സ്ഥാപിച്ച ജൻ സുരാജ് പാർട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. പ്രശാന്ത് കിഷോർ ആരുടെ വോട്ടുകൾ ചോർത്തും എന്ന ആശങ്ക ഇരുമുന്നണികൾക്കുമുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണങ്ങൾക്ക് പിന്നാലെ നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് എന്ന നിലക്ക് ബിഹാർ തെരഞ്ഞെടുപ്പ് ഫലം നിർണായകമാകും.
Adjust Story Font
16

