ബിഹാർ വോട്ടർ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹരജികൾ സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും
പട്ടിക പരിഷ്കരണത്തിനെതിരെ കോൺഗ്രസും സുപ്രിംകോടതിയില്‍ ഹരജി നൽകി

ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹരജികൾ സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും. പട്ടിക പരിഷ്കരണത്തിനെതിരെ കോൺഗ്രസും സുപ്രിംകോടതിയില്‍ ഹരജി നൽകി.
ബിഹാറിലെ രണ്ടുകോടി വോട്ടുകൾ ഇല്ലാതാക്കാനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖര്‍ഗെ ആരോപിച്ചു. സുപ്രിംകോടതി നീതി നടപ്പാക്കുമെന്ന് വിശ്വാസമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു.
ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്, യോഗേന്ദ്ര യാദവ്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ബിഹാറിലെ വോട്ടർ പട്ടികയിൽ തുടരണമെങ്കില്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജികളിലെ ആവശ്യം.
അനര്‍ഹരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനാണ് സമഗ്ര പരിഷ്‌കരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. എന്നാല്‍ സംസ്ഥാനത്തെ പാവപ്പെട്ടവരെയും പാര്‍ശ്വവത്കൃതരെയും പട്ടികയില്‍നിന്ന് പുറന്തള്ളാനുള്ള നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കൊല്ലം അവസാനമാണ് സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.
ജൂണ്‍ 24നാണ് പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരിക്കല്‍ പ്രക്രിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഇതിനുമുന്‍പ് 2003ലാണ് സമഗ്രപരിഷ്‌കരണം വന്നത്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലായ് 25നകം എന്യുമറേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ നിര്‍ദേശം. ഓഗസ്റ്റ് ഒന്നിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
Adjust Story Font
16

