Quantcast

ഒരിക്കല്‍ ദുര്‍ബലരെ സംരക്ഷിച്ച വാള്‍ ഇന്ന് ബലാത്സംഗികള്‍ ഉപയോഗിക്കുന്നു; ഗുര്‍മീത് റാം റഹീമിന്‍റെ കേക്ക് മുറിക്കലിനെതിരെ സ്വാതി മാലിവാള്‍

ഇത്തരം പ്രവൃത്തികള്‍ക്ക് ആയുധ നിയമപ്രകാരം കേസെടുക്കണമെന്ന് സ്വാതി ട്വീറ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    25 Jan 2023 6:11 AM GMT

Swati Maliwal/ Ram Rahim
X

സ്വാതി മാലിവാള്‍/ഗുര്‍മീത് റാം റഹിം സിങ്

ഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന വിവാദ ആള്‍‌ദൈവം ഗുര്‍മീത് റാം റഹീം സിങ് ഈയിടെയാണ് പരോളിലിറങ്ങിയത്. 40 ദിവസത്തെ പരോള്‍ റാമും അനുയായികളും ചേര്‍ന്ന് കാര്യമായി തന്നെ ആഘോഷിക്കുകയാണ്. ഇതിനിടെ വാള്‍ കൊണ്ടു കേക്ക് മുറിക്കുന്ന സിങിന്‍റെ ആഘോഷത്തിന്‍റെ വീഡിയോ വൈറലാവുകയും വിവാദങ്ങളില്‍ ഇടംപിടിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍.



ഇത്തരം പ്രവൃത്തികള്‍ക്ക് ആയുധ നിയമപ്രകാരം കേസെടുക്കണമെന്ന് സ്വാതി ട്വീറ്റ് ചെയ്തു. ഗുര്‍മീത് കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് സ്വാതിയുടെ ട്വീറ്റ്. ആയുധങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് ആയുധ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. "ഖട്ടർജീ, സമൂഹത്തിൽ നിങ്ങൾ തുറന്ന് വിട്ട ബലാത്സംഗി എങ്ങനെയാണ് വ്യവസ്ഥിതിയെ തല്ലുന്നതെന്ന് നോക്കൂ.ഒരു കാലത്ത് മഹരഥന്‍മാരെ ദുര്‍ബലരെ സംരക്ഷിക്കാനാണ് ഉപയോഗിച്ചത്. ഇന്നത് ബലാത്സംഗികള്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്നു. അത്തരം പ്രവൃത്തികൾക്ക് ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ ഇവിടെ മുഴുവൻ സർക്കാരും അയാളുടെ പാദങ്ങളില്‍ കിടക്കുകയാണ്'' സ്വാതി ട്വിറ്ററില്‍ കുറിച്ചു.



ബലാത്സംഗം,കൊലപാതകം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ശനിയാഴ്ചയാണ് ഹരിയാനയിലെ റോഹ്തക് ജില്ലയിലെ സുനാരിയ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് യുപിയിലെ ബാഗ്പത്തിലെ ബർണാവ ആശ്രമത്തിൽ എത്തി.ജനുവരി 25ന് ദേര മുൻ മേധാവി ഷാ സത്‌നാം സിങ്ങിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്ന് റാം റഹീം ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.



സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, "അഞ്ച് വർഷത്തിന് ശേഷം ഇത്തരത്തിൽ ആഘോഷിക്കാൻ ഒരു അവസരം ലഭിച്ചു, അതിനാൽ കുറഞ്ഞത് അഞ്ച് കേക്കെങ്കിലും മുറിക്കണം, ഇതാണ് ആദ്യത്തെ കേക്ക്" എന്ന് ദേര മേധാവി പറയുന്നത് കേൾക്കാം. തിങ്കളാഴ്ച ഗുര്‍മീത് നടത്തിയ ഓൺലൈൻ സത്സംഗത്തില്‍ ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തത് വിവാദമായിരുന്നു.


TAGS :

Next Story