തെലങ്കാന ബിജെപിയിൽ തർക്കം: വിവാദ എംഎൽഎ രാജാ സിങ് പാർട്ടി വിട്ടു
വിദ്വേഷ പ്രസംഗങ്ങളിലൂടെയും വർഗീയ പരാമർശങ്ങളിലൂടെയും പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുള്ള നേതാവാണ് രാജാ സിങ്

ഹൈദരാബാദ്: തെലങ്കാന ബിജെപിയിലെ നേതൃത്വ തർക്കത്തിനിടെ, ടി രാജാ സിങ് എംഎൽഎ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ബിജെപിയുടെ തെലങ്കാന യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി എൻ രാമചന്ദർ റാവു വരുമെന്ന മാധ്യമ റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് രാജിവെച്ചതായി രാജ സിങ് വ്യക്തമാക്കിയത്.
രാം ചന്ദർ റാവുവിനെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിക്കാനുള്ള തീരുമാനം ഞെട്ടലും നിരാശയും ഉണ്ടാക്കിയതായി ബിജെപി തെലങ്കാന യൂണിറ്റ് പ്രസിഡന്റ് ജി കിഷൻ റെഡ്ഡിക്ക് അയച്ച കത്തിൽ എംഎൽഎ പറഞ്ഞു. എനിക്ക് മാത്രമല്ല, എല്ലാ ഉയർച്ച താഴ്ചയിലും പാർട്ടിക്കൊപ്പം നിന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ക്കും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അവമതിപ്പുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിച്ച, പാർട്ടിയെ മുന്നോട്ട് നയിക്കാൻ ശക്തിയും വിശ്വാസ്യതയും ബന്ധവുമുള്ള നിരവധി കഴിവുള്ള മുതിർന്ന നേതാക്കളും എംഎൽഎമാരും എംപിമാരും നമ്മുടെ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. അതേസമയം ബിജെപി വിട്ടാലും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടൊപ്പം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോഷാമഹൽ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായാണ് ടി രാജ സിങ്. വിദ്വേഷ പ്രസംഗങ്ങളിലൂടെയും വർഗീയ പരാമർശങ്ങളിലൂടെയും പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുള്ള നേതാവാണ് ടി രാജാ സിംഗ്. വിദ്വേഷപ്രസംഗങ്ങളുടെ പേരില്‍ നിരവധി കേസുകളുമുണ്ട് അദ്ദേഹത്തിന്റെ പേരില്‍. ഈ വർഷം ഏപ്രിലിൽ, രാമനവമി ഘോഷയാത്രയ്ക്കിടെ പൊലീസിനെതിരെ ഭീഷണി മുഴക്കിയതിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
Adjust Story Font
16

