ബിഹാർ സർക്കാരിനെ നയിക്കുന്നത് ക്രിമിനലുകൾ; ഒരാഴ്ചയിൽ നടക്കുന്നത് നൂറിലധികം കൊലപാതകങ്ങൾ: തേജസ്വി യാദവ്
അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ മദ്യനിരോധനം പുനഃപരിശോധിക്കുമെന്ന സൂചനയും തേജസ്വി യാദവ് നൽകി.

പട്‌ന: ബിഹാറിലെ എൻഡിഎ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് തേജസ്വി യാദവ്. എൻഡിഎ സർക്കാരിന്റെ ഇരട്ട എഞ്ചിനുകളിൽ ഒന്ന് അഴിമതിയിലും രണ്ടാമത്തേത് കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിരിക്കുകയാണെന്ന് തേജസ്വി ആരോപിച്ചു. സർക്കാരിനെ നയിക്കുന്നത് ക്രിമിനലുകളാണ്. 'കുറ്റവാളികൾ വിജയിയും സാമ്രാട്ടുമായി' മാറിയെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിമാരായ വിജയ്കുമാർ സിൻഹ, സാമ്രാട്ട് ചൗധരി എന്നിവരെ ഉദ്ദേശിച്ചായിരുന്നു തേജസ്വിയുടെ പരിഹാസം.
ആംബുലൻസുകളിൽ കൂട്ടബലാത്സംഗങ്ങൾ നടക്കുന്നു, പട്ടാപ്പകൽ പോലും നടുറോഡിൽ വെടിവെപ്പുകൾ നടക്കുന്നു, ഒരാഴ്ചയിൽ നൂറിലധികം കൊലപാതകങ്ങളാണ് നടക്കുന്നത്. ഒരു നടപടിയും ഉണ്ടാകുന്നില്ല. സർക്കാർ 71,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നും തേജസ്വി യാദവ് ആരോപിച്ചു.
അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ മദ്യനിരോധനം പുനഃപരിശോധിക്കുമെന്ന സൂചനയും തേജസ്വി യാദവ് നൽകി. വിശദമായ ചർച്ചകൾക്ക് ശേഷം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞത്. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് നിതീഷ് കുമാർ സർക്കാരാണ് സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തിയത്.
Adjust Story Font
16

