Quantcast

'കോൺ​ഗ്രസിന്റെ പതനത്തിന് കാരണം രാഹുല്‍'; തെലങ്കാനയിലെ മുതിർന്ന നേതാവും പാർട്ടി വിട്ടു

"ഒരു അംഗവുമായും പൊരുത്തപ്പെടാത്ത വ്യത്യസ്തമായ ചിന്തകളാണ് രാഹുലിനുള്ളത്. മുതിർന്ന അംഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് അദ്ദേഹത്തിന് അറിയില്ല"- ഖാൻ ആരോപിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-08-28 03:34:20.0

Published:

28 Aug 2022 3:04 AM GMT

കോൺ​ഗ്രസിന്റെ പതനത്തിന് കാരണം രാഹുല്‍; തെലങ്കാനയിലെ മുതിർന്ന നേതാവും പാർട്ടി വിട്ടു
X

ഹൈദരാബാദ്: നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കോൺ​ഗ്രസിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. തെലങ്കാനയിലെ മുതിർന്ന നേതാവ് എം.എം ഖാൻ കോൺ​ഗ്രസിൽ നിന്ന് രാജിവച്ചു. മുൻ രാജ്യസഭാം​ഗമായ ഖാൻ, പഴയ പ്രതാപം വീണ്ടെടുക്കാനും രാജ്യത്തെ മുന്നോട്ടു നയിക്കാനും കഴിയുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കോൺ​ഗ്രസ് പാർട്ടി പൂർണമായും പരാജയപ്പെട്ടതായി അധ്യക്ഷ സോണിയാ ​ഗാന്ധിക്കയച്ച കത്തിൽ വ്യക്തമാക്കി.

വിദ്യാർഥി കാലം മുതൽ പാർട്ടിക്കൊപ്പമുള്ള താൻ നാല് പതിറ്റാണ്ടോളം അതിൽ പ്രവർത്തിച്ചതായി ഖാൻ പറഞ്ഞു. പാർട്ടിയുടെ പതനത്തിന് കാരണം ഉപാധ്യക്ഷനായ രാഹുൽ ​ഗാന്ധിയാണെന്നും ഖാൻ കുറ്റപ്പെടുത്തി.

പാർട്ടിയുടെ ക്ഷേമത്തിനും നന്മയ്ക്കും വേണ്ടി ജി 23യിലെ മുതിർന്ന നേതാക്കൾ ശബ്ദം ഉയർത്തിയപ്പോൾ നേതൃത്വം അവരെ വിമതരായി കണ്ടു. ആ നേതാക്കളെ വിശ്വസിക്കുകയും പാർട്ടിയുടെ പുനഃസ്ഥാപനത്തിനായുള്ള അവരുടെ കഷ്ടപ്പാടും വേദനയും മനസിലാക്കുകയും ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊന്നാകുമായിരുന്നെന്നും ഖാൻ അയച്ച കത്തിൽ പറയുന്നു.

പണ്ഡിറ്റ് നെഹ്‌റു, ഇന്ദിരാഗാന്ധി, സഞ്ജയ് ​ഗാന്ധി, രാജീവ് ​ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി പ്രകടിപ്പിച്ച അതേ പ്രതിബദ്ധതയോടെയും അർപ്പണബോധത്തോടെയും അടിത്തട്ടിലുള്ള കേഡർമാരെ സജീവമാക്കാനും രാജ്യത്തെ സേവിക്കുന്നത് തുടരാനും ഉന്നത നേതൃത്വം ശ്രമിക്കാത്തതിനാലാണ് മുതിർന്ന നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവയ്ക്കാൻ നിർബന്ധിതരായതെന്നും ഖാൻ കത്തിൽ കുറ്റപ്പെടുത്തുന്നു.

നിലവിലെ അവസ്ഥയിൽ കോൺ​ഗ്രസിൽ നിന്ന് വിട്ടുനിൽക്കുക മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്നും പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും താൻ രാജിവയ്ക്കുന്നതായും കത്തിൽ വിശദമാക്കുന്നു. പാർട്ടി കമ്മിറ്റിയിൽ രാഹുൽ ഗാന്ധി ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ കാര്യങ്ങൾ വഷളായതിനാലാണ് താൻ കോൺഗ്രസ് വിട്ടതെന്ന് രാജിക്കു പിന്നാലെ എം.എ ഖാൻ ന്യൂസ് ഏജൻസിയോടു പറഞ്ഞു.

ഉപാധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുത്തതിനു കാര്യങ്ങൾ താഴേക്ക് പോകാൻ തുടങ്ങി. പാർട്ടിയുടെ പതനത്തിന് കാരണം അദ്ദേഹമാണ്. ബ്ലോക്ക് തലം മുതൽ ബൂത്ത് തലം വരെ ഒരു അംഗവുമായും പൊരുത്തപ്പെടാത്ത വ്യത്യസ്തമായ ചിന്തകളാണ് അദ്ദേഹത്തിനുള്ളതെന്നും ഖാൻ പറഞ്ഞു.

"അത് കോൺഗ്രസിന്റെ തകർച്ചയിലേക്ക് നയിച്ചു. പതിറ്റാണ്ടുകളായി പാർട്ടിയെ ശക്തിപ്പെടുത്തിയ മുതിർന്ന അംഗങ്ങൾ പോലും ഇപ്പോൾ രാജി വയ്ക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. മുതിർന്ന അംഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയില്ല"- അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞദിവസം കോൺ​ഗ്രസിന്റെ മുതിർന്ന നേതാവും മുൻ രാജ്യസഭാം​ഗവും പ്രതിപക്ഷനേതാവും കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ​ഗുലാം നബി ആസാദ് പാർട്ടി വിട്ടിരുന്നു. അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഈ മാസം ആദ്യം തെലങ്കാനയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയും മുതിര്‍ന്ന നേതാവും പാര്‍ട്ടി വിട്ടിരുന്നു. എം.എല്‍.എയായ കോമട്ടി റെഡ്ഡി രാജഗോപാലയും മുതിര്‍ന്ന നേതാവായ ദസോജു ശ്രാവണുമായിരുന്നു രാജിവച്ചത്. അതിനു മുമ്പ് മറ്റൊരു പ്രമുഖനും മുതിർന്ന നേതാവുമായ കബിൽ സിബലും പാർട്ടി വിട്ടിരുന്നു.

TAGS :

Next Story