പരീക്ഷക്കെത്തിയ 16കാരിക്ക് വയറുവേദന; ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ശുചിമുറിയിൽ പ്രസവിച്ചു
പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെയും നവജാതശിശുവിനെയും ചികിത്സക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി

ഹൈദരാബാദ്: മധ്യപ്രദേശിലെ ധാര്‍ ജില്ലയിൽ പത്താം ക്ലാസ് പരീക്ഷക്കിടെ സ്കൂളിലെ ശുചിമുറിയിൽ വിദ്യാര്‍ഥിനി പ്രസവിച്ചത് വാര്‍ത്തയായിരുന്നു. പരീക്ഷ എഴുതുന്നതിനിടെ പെൺകുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ശുചിമുറിയിൽ പ്രസവിക്കുകയുമായിരുന്നു. ഇപ്പോഴിതാ തെലങ്കാനയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
നാഗർകുർനൂളിൽ 16 വയസുകാരി പരീക്ഷ എഴുതി മണിക്കൂറുകൾക്ക് ശേഷം ഒരു കുഞ്ഞിന് ജന്മം നൽകി. പ്രദേശത്തെ റെസിഡൻഷ്യൽ ഗേൾസ് സ്കൂളിൽ ഒന്നാം വർഷ ഇന്‍റര്‍മീഡിയറ്റ് വിദ്യാർഥിനിയാണ് പെൺകുട്ടി. തിങ്കളാഴ്ചയാണ് സംഭവം. പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷമാണ് വിദ്യാര്‍ഥിനിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഡോക്ടര്‍മാര്‍ സ്കാൻ ചെയ്യാൻ നിര്‍ദേശിക്കുകയും ചെയ്തു.
സ്കാനിംഗ് സെന്‍ററിൽ കാത്തിരിക്കുമ്പോൾ, പെൺകുട്ടി പെട്ടെന്ന് വാഷ്റൂമിലേക്ക് പോവുകയും അവിടെ വച്ച് പ്രസവിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെയും നവജാതശിശുവിനെയും ചികിത്സക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും നിലവിൽ സുരക്ഷിതരാണെന്നും വൈദ്യ പരിചരണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു.
ജീവനക്കാർ കുഞ്ഞിനെ ശ്രദ്ധിക്കുന്നതിന് മുമ്പ് പെൺകുട്ടിയും അമ്മയും ചേർന്ന് കുഞ്ഞിനെ വാഷ്‌റൂമിനുള്ളിലെ ചവറ്റുകുട്ടയിൽ ഇട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ മാസമാണ് മധ്യപ്രദേശിലെ ധറിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ ബോർഡ് പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർഥിനി ഒരു കുഞ്ഞിന് ജന്മം നൽകിയത്. പരീക്ഷക്കിടെ 17കാരിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതായും വാഷ്‌റൂമിൽ പോകാൻ അനുമതി തേടിയതായും പൊലീസ് പറഞ്ഞു.ഏറെ നേരം കഴിഞ്ഞിട്ടും ക്ലാസിൽ തിരിച്ചെത്താത്തിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോൾ ശുചിമുറിയിൽ കുഞ്ഞിന്‍റെ കരച്ചിൽ കേൾക്കുന്നത്. തുടര്‍ന്ന് ഇരുവരെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ഒരു നൃത്ത പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കണ്ടുമുട്ടിയ ആൺകുട്ടിയാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.
Adjust Story Font
16

