ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവതം; സ്ഥിതിചെയ്യുന്നത് ഇവിടെയാണ്
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവിടെ അവസാനമായി അഗ്നിപർവത സ്‌ഫോടനമുണ്ടായത്

ആൻഡമാൻ: ആൻഡമാൻ നിക്കോബാർ ഐലൻഡിലെ ബാരൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതം കഴിഞ്ഞ സെപ്റ്റംബറിൽ സ്ഫോടനമുണ്ടായതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യയിലെ എന്നല്ല ദക്ഷിണേഷ്യയിലെ തന്നെ ഏക സജീവ അഗ്നിപർവ്വതമാണ് പോർട്ട് ബ്ലെയറിൽ നിന്ന് കടൽ വഴി ഏകദേശം 140 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലുള്ളത്. ഈ ദ്വീപ് ജനവാസമില്ലാത്തതാണ്. ഇന്ത്യൻ, ബർമീസ് ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിൽ ലഭ്യമായ ഡാറ്റ അനുസരിച്ച് ബാരൻ ദ്വീപിൽ ആദ്യത്തെ അഗ്നിപർവത സ്ഫോടനം 1787ലാണ് നടന്നത്. രണ്ട് നൂറ്റാണ്ടിലേറെയായി നിഷ്ക്രിയമായിരുന്ന അഗ്നിപർവ്വതം 1991ൽ വീണ്ടും സജീവമായി. തുടർന്ന് 1991, 2005, 2017, 2022 വർഷങ്ങളിൽ നേരിയ പൊട്ടിത്തെറികൾ ഉണ്ടായതായി PTI റിപ്പോർട്ട് ചെയ്യുന്നു. ഈ കഴിഞ്ഞ സെപ്റ്റംബറിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണ പൊട്ടിത്തെറിച്ചു.
ഈ മേഖലയിലെ ഒരു ഭൂകമ്പത്തെ തുടർന്നാണ് സ്‌ഫോടനമുണ്ടായത്. 1991ലെ പൊട്ടിത്തെറി ദ്വീപിൽ വസിച്ചിരുന്ന ജന്തുജാലങ്ങൾക്ക് നാശം വിതച്ചതായി റിപ്പോർട്ടുകളുണ്ട്. കഠിനമായ കാലാവസ്ഥ കാരണം ദ്വീപിൽ അധികം ജന്തുജാലങ്ങൾ വസിക്കുന്നില്ലെങ്കിലും ചില ഇനം ആടുകൾ, എലികൾ, പ്രാവുകൾ എന്നിവ ഇവിടെ ഇപ്പോഴും വസിക്കുന്നു. ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ഒരു കപ്പൽച്ചേതമാകാം ദ്വീപിൽ ആടുകൾ വന്നതിന് കാരണമെന്ന് ചില അവകാശവാദങ്ങളുണ്ട്. അഗ്നിപർവ്വതത്തിന്റെ ചരിവുകളിലെ ശുദ്ധജല നീരുറവകൾ കാരണം അവ തുടർന്നും നിലനിന്നു.
Adjust Story Font
16

