മോഹൻ ഭാഗവതിന് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി; ആർഎസ്എസിനെ തൃപ്തിപ്പെടുത്താനെന്ന് കോൺഗ്രസ്
മോഹൻ ഭാഗവത് തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നത് ഭാരതത്തിന്റെ സമത്വത്തെയും സാഹോദര്യത്തെയും ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് മോദി എക്‌സിൽ കുറിച്ചു

ന്യൂഡൽഹി: വിരമിക്കൽ പരാമർശം പിൻവലിച്ച ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ എഴുപത്തഞ്ചാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തെ സേവിക്കുന്ന ഭാഗവതിന്റെ വ്യക്തിത്വം ഏറെ പ്രചോദനമെന്ന് മോദി എക്‌സിൽ കുറിച്ചു. മോഹൻ ഭഗവതിനുള്ള മോദിയുടെ ജന്മദിന സന്ദേശം ആർഎസ്എസിനെ തൃപ്തിപ്പെടുത്താനെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ 75ാം ജന്മദിനത്തിലാണ് മോദിയുടെ പ്രശംസ വാക്കുകൾ. മോഹൻ ഭാഗവത് തന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നത് ഭാരതത്തിന്റെ സമത്വത്തെയും സാഹോദര്യത്തെയും ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് മോദി എക്‌സിൽ കുറിച്ചു. ഭാരതാംബയെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ ജീവിതം ഏറെ പ്രചോദനം എന്നും മോദി ആശംസിച്ചു.
75 വയസ്സ് പൂർത്തിയായവർ പൊതുപ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് നേരത്തെ മോഹൻ ഭഗവത് പറഞ്ഞിരുന്നു. എന്നാൽ വാക്കുകൾ വിവാദമായതിന് പിന്നാലെ അദ്ദേഹം അത് തിരുത്തുകയും ചെയ്തു. അടുത്ത ആഴ്ചയാണ് പ്രധാനമന്ത്രിക്ക് 75 വയസ്സ് പൂർത്തിയാകുന്നത്. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രശംസ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആർഎസ്എസുമായുള്ള ആഭ്യന്തര കലഹം പരിഹരിക്കാൻ മോദി നാഗ്പൂർ എത്തിയതിന് പിന്നാലെയാണ് വിരമിക്കൽ ചർച്ച കൂടുതൽ വിവാദമായത്.
അതേസമയം മോദിയുടെ പ്രശംസ വാക്കുകൾ ആർഎസ്എസിനെ തൃപ്തിപ്പെടുത്താൻ എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഈ ദിവസത്തെ പല പ്രമുഖ സംഭവങ്ങളും മോദി മറന്നു. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗവും, അമേരിക്കയിലെ അൽ-ഖ്വയ്ദ ഭീകരാക്രമണം, മഹാത്മാഗാന്ധി ജോഹന്നാസ്ബർഗിൽ സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്തത് ഉൾപ്പെടെയുള്ള വാർഷിക ദിനങ്ങൾ മറന്നാണ് മോദിയുടെ പ്രശംസ എന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.
Adjust Story Font
16

