പാസ്‌പോർട്ട് ലഭിക്കാൻ സ്ത്രീകൾക്ക് ഭർത്താവിന്റെ സമ്മതം വേണമെന്നത് പുരുഷ മേധാവിത്വത്തിന്റെ ഉദാഹരണം; മദ്രാസ് ഹൈക്കോടതി
വിവാഹമോചിതയായ യുവതിയോട് പുതിയ പാസ്‌പോർട്ട് എടുക്കുന്നതിന് ഭർത്താവിന്റെ സമ്മതം ആവശ്യപ്പെട്ട റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെ നടപടിയിലാണ് ഹൈക്കോടതിയുടെ വിമർശനം

ചെന്നൈ: പാസ്‌പോർട്ടിന് അപേക്ഷ നൽകാൻ സ്ത്രീകൾക്ക് ഭർത്താവിന്റെ സമ്മതം ആവശ്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി. സമ്മതം വേണമെന്ന് നിർബന്ധം പിടിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ഉദാഹരണമാണെന്നും ഹൈക്കോടതി പറഞ്ഞു. പുതിയ പാസ്‌പോർട്ട് നൽകാൻ അധികാരികൾക്ക് നിർദേശം നൽകാൻ ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് പരാമർശം.
വിവാഹമോചിതയായ യുവതിയോട് പുതിയ പാസ്‌പോർട്ട് എടുക്കുന്നതിന് ഭർത്താവിന്റെ സമ്മതം ആവശ്യപ്പെട്ട റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വിവാഹിതരായ സ്ത്രീകളെ ഭർത്താവിന്റെ സ്വത്തായി കരുതുന്ന സമൂഹത്തിന്റെ ചിന്താഗതിയുടെ പ്രതിഫലനമാണ് ഇതെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കടേഷ് പറഞ്ഞു.
വിവാഹം കഴിയുന്നതോടെ സ്ത്രീകളുടെ വ്യക്തിത്വം നഷ്ടപ്പെടുന്നില്ലെന്നും ഭാര്യയ്ക്ക ഭർത്താവിന്റെ അനുമതിയോ ഒപ്പോ ഇല്ലാതെ തന്നെ പാസ്‌പോർട്ടിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതിയോട് ഭർത്താവിന്റെ ഒപ്പുവാങ്ങണമെന്ന് ആവശ്യപ്പെട്ട ആർപിഒയുടെ നടപടി ഒരിക്കലും നടക്കാത്തകാര്യം നടത്താനാണ് ആവശ്യപ്പെടുന്നതാണെന്ന് കോടതി കുറ്റപ്പെടുത്തി. വിമോചനത്തിലേക്ക് നീങ്ങുന്ന ഒരു സമൂഹത്തിന് യോജിച്ച നിലപാടല്ലെന്നും കോടതി പറഞ്ഞു. നാലാഴ്ചക്കുള്ളിൽ യുവതിയുടെ ആവശ്യം പരിഗണിക്കാനും അപേക്ഷ പരിഗണിക്കാനും കോടതി നിർദേശിച്ചു.
ഏപ്രിലിൽ പാസ്‌പോർട്ടിന് അപേക്ഷിച്ചിട്ടും അപേക്ഷ പരിഗണിച്ചില്ലെന്ന് ഹരജിക്കാരി ആരോപിക്കുന്നു. തുടർന്ന് ഫോറം-ജെ യിൽ ഭർത്താവിന്റെ ഒപ്പു വാങ്ങിയാൽ മാത്രമേ അപേക്ഷ പരിഗണിക്കൂവെന്ന് ചെന്നൈയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് അറിയിച്ചതായും ഹരജിക്കാരിയായ രേവതി വ്യക്തമാക്കുന്നു. 2023ലായിരുന്നു ഹരജിക്കാരിയുടെ വിവാഹം. പിന്നീട് ഇരുവരും തമ്മിലെ തർക്കങ്ങൾ കാരണം ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് പ്രാദേശിക കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു.
Adjust Story Font
16

