മാണ്ഡ്യയിൽ മൂന്ന് കുട്ടികൾ കനാലിൽ മുങ്ങിമരിച്ചു
അഞ്ച് കുട്ടികളായിരുന്നു കനാലിൽ ഇറങ്ങിയത്

മംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ കനാലിൽ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മാണ്ഡ്യയിലെ ദൊഡ്ഡകൊട്ടഗെരെ ഗ്രാമത്തിലെ വിശ്വേശ്വരയ്യ കനാലിലാണ് അപകടമുണ്ടായത്. അഞ്ച് കുട്ടികളായിരുന്നു കനാലിൽ ഇറങ്ങിയത്.
മൈസൂരു ഉദയഗിരി ഹാജിറ റിസ്വാൻ മദ്റസയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഹാനി (14), ഏഴാം ക്ലാസ് വിദ്യാർത്ഥിനികളായ അഫ്രീൻ (13), ജാനിയ പർവീൻ (13) എന്നിവരാണ് മരിച്ചത്. ഹാനിയുടെയും അഫ്രീന്റെയും മൃതദേഹങ്ങൾ കനാലിൽ നിന്ന് കണ്ടെടുത്തു. ജാനിയ പർവീണിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
ആയിഷ (13), ആൽബിയ (22), മുഹമ്മദ് ഗൗസ് (13) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി മൈസൂരുവിലെ കെആർ ആശുപത്രിയിൽ എത്തിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് 15 വിദ്യാർത്ഥികളെ ഇവിടേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനാലിൽ പാത്രങ്ങൾ മുക്കുന്നതിനിടെ ഒരു കുട്ടി കാൽ വഴുതി വെള്ളത്തിൽ മുങ്ങി. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആറ് വിദ്യാർത്ഥികൾ വെള്ളത്തിലേക്ക് ഇറങ്ങി. അവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
അതേസമയം മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ. കുമാര സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും പൊലീസിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു.
Adjust Story Font
16

