Quantcast

യുഎസ് ശക്തമായ സൈനിക സന്നാഹമൊരുക്കിയിട്ടും ഇറാൻ വഴങ്ങാത്തതിൽ ട്രംപിന് ആശ്ചര്യമെന്ന് സ്റ്റീവ് വിറ്റ്‌കോഫ്

ഇത്രയധികം സമ്മർദമുണ്ടായിട്ടും, തങ്ങൾക്ക് ആണവായുധം വേണ്ടെന്ന് പ്രഖ്യാപിച്ച് ഇറാൻ ചർച്ചക്ക് വരാത്തത് എന്തുകൊണ്ടാണെന്ന് ട്രംപ് ചോദിക്കുന്നതായി വിറ്റ്‌കോഫ് പറഞ്ഞു

MediaOne Logo
യുഎസ് ശക്തമായ സൈനിക സന്നാഹമൊരുക്കിയിട്ടും ഇറാൻ വഴങ്ങാത്തതിൽ ട്രംപിന് ആശ്ചര്യമെന്ന് സ്റ്റീവ് വിറ്റ്‌കോഫ്
X

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ ശക്തമായ സൈനിക സന്നാഹമൊരുക്കിയിട്ടും ഇറാൻ ഇതുവരെ തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആശ്ചര്യപ്പെടുന്നതായി പശ്ചിമേഷ്യയിലെ ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിറ്റ്കോഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറിലെത്തിയില്ലെങ്കിൽ പരിമിതമായ സൈനിക ആക്രമണം നടത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്രയധികം സമ്മർദമുണ്ടായിട്ടും, തങ്ങൾക്ക് ആണവായുധം വേണ്ടെന്ന് പ്രഖ്യാപിച്ച് ഇറാൻ ചർച്ചക്ക് വരാത്തത് എന്തുകൊണ്ടാണെന്ന് ട്രംപ് ചോദിക്കുന്നതായി വിറ്റ്‌കോഫ് പറഞ്ഞു.

പ്രശ്‌നം നയതന്ത്രപരമായി പരിഹരിക്കാൻ ഇപ്പോഴും സാധ്യതയുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഒരു കരാറിന്റെ കരട് തയ്യാറാക്കുകയാണെന്നും അത് ഉടൻ വിറ്റ്കോഫിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത റൗണ്ട് ചർച്ചകൾ ഈ വ്യാഴാഴ്ച ജനീവയിൽ നടക്കും. ഒമാനാണ് ഇതിന് മധ്യസ്ഥത വഹിക്കുന്നത്.

ചർച്ചകൾ പുരോഗമിക്കുമ്പോഴും മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക ശക്തി വർധിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് മേഖലയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്. കൂടാതെ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിയും മറ്റ് യുദ്ധക്കപ്പലുകളും ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

അടുത്ത 10 ദിവസത്തിനുള്ളിൽ ഇറാനുമായി ഒരു കരാറിലെത്തുമോ അതോ സൈനിക നടപടി സ്വീകരിക്കുമോ എന്ന് ലോകത്തിന് അറിയാൻ കഴിയുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറാനിലെ ആഭ്യന്തര സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് യുഎസ് അവിടെ ഇടപെടാൻ ശ്രമം നടത്തുന്നത്. അതേസമയം ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പിന്നിൽ യുഎസ് ആണെന്നാണ് ഇറാൻ ആരോപിക്കുന്നത്.

TAGS :

Next Story