വികസനത്തിൽ വിവേചനം; ബിജെപി ഭരിക്കുന്ന കോർപ്പറേഷന് മുന്നിൽ തല മൊട്ടയടിച്ച് ബിജെപി വനിത കൗൺസിലറുടെ പ്രതിഷേധം
ബിജെപി ഭരണത്തിലുള്ള കോർപ്പറേഷനിലെ ഈ ആഭ്യന്തര തർക്കം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്

- Published:
20 May 2026 4:39 PM IST

ലഖ്‌നൗ: ബിജെപി ഭരണസമിതിയുള്ള കോർപ്പറേഷനെതിരെ പ്രതിഷേധവുമായി ബിജെപി വനിത കൗൺസിലർ. തൻ്റെ വാർഡിന് കോർപ്പറേഷനിൽ നിന്ന് നേരിടുന്ന അവഗണനക്കെതിരെ കോർപ്പറേഷന് മുന്നിൽ തല മൊട്ടയടിച്ചാണ് കൗൺസിലർ പ്രതിഷേധിച്ചത്. ഫിറോസാബാദ് കോർപറേഷനിലെ ആറാം വാർഡ് കൗൺസിലറായ ഉഷാ ദേവി ശംഖ്‌റയാണ് കോർപ്പറേഷന് മുന്നിൽ വെച്ച് തല മൊട്ടയടിച്ച് പ്രതിഷേധിച്ചത്.
തന്റെ വാർഡുകളിലെ വികസന പ്രവർത്തനങ്ങൾ മനപൂർവം വൈകിക്കുന്നു എന്ന ആരോപണം ഉഷാകുമാരി മുമ്പേ ഉയർത്തിയിരുന്നു. അതിന് പിന്നാലെയാണ് കടുത്ത നിലപാടിലേക്ക് കടന്നത്. മേയറുടെ ഭർത്താവ് ഇടപെട്ടാണ് തന്റെ വാർഡിലെ പ്രവർത്തനങ്ങൾ തടയുകയാണെന്നാണ് പുതിയ ആരോപണം. തന്റെ വാർഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കോർപ്പറേഷനുള്ളിൽ ഉഷാകുമാരി ധർണ ഇരിക്കുകയും ചെയ്തു.
ബിജെപി ഭരണത്തിലുള്ള കോർപ്പറേഷനിലെ ഈ ആഭ്യന്തര തർക്കം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. ഭരണപക്ഷത്തുനിന്നു തന്നെയുള്ള മറ്റൊരു ബിജെപി കൗൺസിലറായ മുനേന്ദ്ര യാദവ് ഉഷാ ദേവിക്ക് പിന്തുണയുമായി പ്രതിഷേധത്തിൽ പങ്കുചേർന്നു. കൂടാതെ, കോർപ്പറേഷനിലെ കരാർ ശുചീകരണ തൊഴിലാളി യൂണിയൻ ഭാരവാഹികളും കൗൺസിലറോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധർണ്ണയിൽ പങ്കെടുത്തു.
എന്നാൽ കൗൺസിലറുടെ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മുൻസിപ്പൽ കമ്മീഷണർ പ്രശാന്ത് പ്രതികരിച്ചു. ഉഷാ ദേവിയുടെ വാർഡിലേക്ക് മാത്രമായി ഏകദേശം 64 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇതിൽ ചില പ്രവൃത്തികൾ ഇതിനകം പൂർത്തിയായതായും ബാക്കിയുള്ളവ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഭരണപക്ഷത്തെ അംഗം തന്നെ വികസന വിവേചനം ആരോപിച്ച് പരസ്യമായി രംഗത്തിറങ്ങിയത് ഫിറോസാബാദ് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
Adjust Story Font
16
