Quantcast

ആറ് വര്‍ഷത്തിനിടെ മൂന്ന് വിവാഹം, ലക്ഷങ്ങൾ സ്ത്രീധനം വാങ്ങിയ ശേഷം ഉപേക്ഷിക്കും; നാലാം വിവാഹത്തിന് തയ്യാറെടുക്കുന്ന ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യമാര്‍

മൂന്ന് സ്ത്രീകളും ഝാൻസി എസ്എസ്പി ഓഫീസില്‍ ഒരുമിച്ചെത്തി പരാതിൽ നൽകിയതോടെയാണ് തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിയുന്ന

MediaOne Logo

Web Desk

  • Updated:

    2026-02-06 07:56:10.0

Published:

6 Feb 2026 1:25 PM IST

ആറ് വര്‍ഷത്തിനിടെ മൂന്ന് വിവാഹം, ലക്ഷങ്ങൾ സ്ത്രീധനം വാങ്ങിയ ശേഷം ഉപേക്ഷിക്കും; നാലാം വിവാഹത്തിന് തയ്യാറെടുക്കുന്ന ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യമാര്‍
X

ലഖ്നൗ: വിവാഹതട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകൾ പുതിയ സംഭവമല്ല. ഉത്തരേന്ത്യയിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായി നടക്കുന്നത്. ഉത്തര്‍പ്രദേശിലെ ഝാൻസി ജില്ലയിലെ വിവാഹ തട്ടിപ്പുവീരനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനെ പിന്നാലെ യുവാവിനെതിരെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഇയാളുടെ ഭാര്യമാര്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളിൽ ലളിത്പൂര്‍ സ്വദേശിയായ സുനിൽ കുമാര്‍ മൂന്ന് പേരെയാണ് വിവാഹം കഴിച്ചത്.

ലക്ഷങ്ങൾ സ്ത്രീധനം വാങ്ങിയായിരുന്നു ഇയാളുടെ ഓരോ വിവാഹവും. യുവതികളിൽ നിന്നും പണവും ആഭരണവും സ്വന്തമാക്കിയ ശേഷം ഇവരെ ഉപേക്ഷിക്കുകയാണ് സുനിലിന്‍റെ പതിവ്. സുനിലിന്‍റെ പിതാവ് ഗുണ്ടാസംഘത്തിൽ പെട്ടയാളാണ്. യുവാവിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. സ്ഥിര ജോലിയില്ലെങ്കിലും ഝാൻസി, ലളിത്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് സ്ത്രീകളെ വിവാഹം കഴിക്കാനും ഓരോ വിവാഹവും ഭാര്യമാരിൽ നിന്നും മറച്ചുവയ്ക്കാനും ഇയാൾക്ക് സാധിച്ചിരുന്നു.

മൂന്ന് സ്ത്രീകളും ഝാൻസി എസ്എസ്പി ഓഫീസില്‍ ഒരുമിച്ചെത്തി പരാതിൽ നൽകിയതോടെയാണ് തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിയുന്നത്. സുനിൽ സ്ത്രീധനം വാങ്ങിയതായും കൂടുതൽ പണം ആവശ്യപ്പെട്ടതായും, വിവാഹശേഷം ഓരോരുത്തരെയും ഉപേക്ഷിച്ചതായും പരാതിയിൽ പറയുന്നു. 2019 ൽ ഹിന്ദു ആചാരപ്രകാരം സുനിലിനെ വിവാഹം കഴിച്ചതായി ആദ്യ ഭാര്യ പറയുന്നു. അഞ്ച് ലക്ഷം രൂപ പണവും ആഭരണങ്ങളും ഉൾപ്പെടെ ഏകദേശം 8 ലക്ഷം രൂപ അവരുടെ കുടുംബം വിവാഹത്തിനായി ചെലവഴിച്ചു.വിവാഹം കഴിഞ്ഞയുടനെ സുനിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ വന്നപ്പോൾ അയാൾ ഭാര്യയെ മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചയച്ചു. പിന്നീട്, വിവാഹമോചന നോട്ടീസ് അയക്കുകയും ചെയ്തു. കേസ് നിലവിൽ കോടതിയിലാണ്.

"ഞങ്ങൾ ലളിത്പൂർ ജില്ലയിൽ നിന്നുള്ളവരാണ്. ഞങ്ങൾ മൂന്നുപേർക്കും ഒരേ ഭർത്താവാണ്. അദ്ദേഹം ഞങ്ങളെ വഞ്ചിച്ച് മൂന്നുപേരെയും വിവാഹം കഴിച്ചു. എന്റെ വിവാഹം 2019 ൽ ഹിന്ദു ആചാരങ്ങളോടെ നടന്നു. ഞങ്ങൾ ഏകദേശം 8 ലക്ഷം രൂപ ചെലവഴിച്ചു. ഞാൻ എന്റെ മാതാപിതാക്കളുടെ വീട്ടിൽ വന്നപ്പോൾ, അദ്ദേഹം ഒരിക്കലും എന്നെ തിരികെ കൊണ്ടുപോകാൻ വന്നില്ല. പകരം അദ്ദേഹത്തിന്‍റെ അച്ഛൻ വന്ന് മകന് വിവാഹമോചനം നൽകാൻ എന്നോട് ആവശ്യപ്പെട്ടു" ആദ്യ ഭാര്യ പറഞ്ഞു.

2021ലായിരുന്നു സുനിലിന്‍റെ രണ്ടാം വിവാഹം. ഇവരും സ്ത്രീധനമായി 9 ലക്ഷം രൂപ നൽകിയിരുന്നു. സുനിൽ വിവാഹിതനാണെന്ന കാര്യം രണ്ടാമത്തെ ഭാര്യക്കും കുടുംബത്തിനും അറിയില്ലായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ സ്വര്‍ണമാലയും ബുള്ളറ്റും ഉൾപ്പെടെയുള്ള കൂടുതൽ കാര്യങ്ങൾ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ യുവതിയെ മര്‍ദ്ദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

മൂന്നാമത്തെ വിവാഹം 2023ലായിരുന്നു. എട്ട് ലക്ഷ രൂപയും ആഭരണങ്ങളുമായിരുന്നു സ്ത്രീധനമായി വാങ്ങിയത്. കുറച്ച് മാസങ്ങൾക്ക് ശേഷം, അവൾ ഗർഭിണിയായപ്പോൾ യുവതിയെ ഉപദ്രവിക്കുകയും ഉപേക്ഷിക്കുകയുമായിരുന്നു. യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ഒരു പെൺകുഞ്ഞിന് ജൻമം നൽകുകയും ചെയ്തു. ആദ്യ രണ്ട് ഭാര്യമാരെക്കുറിച്ച് അറിഞ്ഞ ശേഷം, മൂന്നാമത്തെ ഭാര്യ അവരോടൊപ്പം എസ്എസ്പി ഓഫീസിനെ സമീപിക്കുകയായിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഝാൻസിയിലെ ബബിന പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ജെ.പി പാൽ പറഞ്ഞു.

TAGS :

Next Story