അഖിലേഷ് യാദവിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ ഗുണ്ടകളുടെ മര്‍ദനവും ഭീഷണിയും; ചായക്കട പൂട്ടുകയാണെന്ന് ഉടമ
അഖിലേഷ് യാദവ് തന്‍റെ കടയിൽ വന്ന് ചായ കുടിച്ചതിന് പിന്നാലെ പ്രാദേശിക ഗുണ്ടകൾ തന്നെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി ആര്യൻ യാദവ് വെളിപ്പെടുത്തുന്നു

- Published:
18 April 2026 2:59 PM IST

ഫത്തേപൂര്‍: സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലുള്ള യുപി ടോപ് ചായക്കട സന്ദര്‍ശിച്ചതും അവിടെ നിന്ന് ചായ കുടിച്ചതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടൊപ്പം ചായക്കടയും മാധ്യമശ്രദ്ധ നേടി. എന്നാലിപ്പോൾ കട പൂട്ടാൻ നിര്‍ബന്ധിതനായിരിക്കുകയാണ് കടയുടമ.
അഖിലേഷ് യാദവ് തന്‍റെ കടയിൽ വന്ന് ചായ കുടിച്ചതിന് പിന്നാലെ പ്രാദേശിക ഗുണ്ടകൾ തന്നെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി ആര്യൻ യാദവ് വെളിപ്പെടുത്തുന്നു. ഗുണ്ടകൾക്ക് പുറമെ, ഭക്ഷ്യവകുപ്പിലെയും മറ്റ് സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ നിരന്തരം കടയിലെത്തി പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഭീഷണി സഹിക്കവയ്യാതെ കട അടച്ചുപൂട്ടുകയാണെന്നും, ഗ്രാമവും വീടും ഉപേക്ഷിച്ച് പോവുകയാണെന്നും ആര്യൻ യാദവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിൽ അറിയിച്ചു. "അഖിലേഷ് യാദവ് ജി ഇവിടെ വന്ന് ചായ കുടിച്ച ദിവസം മുതൽ, ഗുണ്ടകൾ ഞങ്ങളെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഭക്ഷ്യവകുപ്പിലെയും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഞങ്ങളെ ഉപദ്രവിക്കുന്നു... ഞങ്ങളുടെ ഗ്രാമം, വീട്, കട എന്നിവ വിട്ട് ഞങ്ങൾ പോവുകയാണ്" അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ചായക്കടയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കുന്നത് കട അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നയിച്ചേക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.അഖിലേഷ് യാദവിന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് റെയ്ഡ് നടത്തിയത് പ്രദേശവാസികളിൽ അമ്പരപ്പുണ്ടായിക്കിയിട്ടുണ്ട്.
"I am closing my tea shop"
— Piyush Rai (@Benarasiyaa) April 18, 2026
Aryan Yadav, owner of a tea shop in UP's Fatehpur, claims he is being harassed by goons and the food dept even since Akhilesh Yadav took a pitstop at his shop for a cup of tea. https://t.co/1tcxD8GLp0 pic.twitter.com/uTHxBsfN1t
Adjust Story Font
16
