പണമിടപാടിനെച്ചൊല്ലി തര്‍ക്കം; വിരമിച്ച നേവി ക്യാപ്റ്റനെയും ദന്ത ഡോക്ടറായ അമ്മയെയും മകൻ കുത്തിക്കൊലപ്പെടുത്തി
എച്ച്എഎൽ ടൗൺഷിപ്പിനടുത്തുള്ള വിഗ്നൻ നഗറിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം

ബംഗളൂരു: ബംഗളൂരുവിൽ പണമിടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിരമിച്ച നേവി ക്യാപ്റ്റനായ പിതാവിനെയും ദന്ത ഡോക്ടറായ അമ്മയെയും മകൻ കുത്തിക്കൊലപ്പെടുത്തി. എച്ച്എഎൽ ടൗൺഷിപ്പിനടുത്തുള്ള വിഗ്നൻ നഗറിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
മകൻ രോഹൻ ചന്ദ്ര ഭട്ടിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. നവീൻ ചന്ദ്ര ഭട്ട് (60), ശ്യാമള ഭട്ട് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ആദർശ് വിസ്തയിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്ന് വര്‍ഷം മുൻപ് അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ ടെക്കിയായ രോഹൻ സ്വന്തമായി സംരംഭം തുടങ്ങാൻ സാമ്പത്തികമായി പിന്തുണ നൽകാൻ മാതാപിതാക്കളെ സമ്മർദ്ദത്തിലാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മാതാപിതാക്കൾ പണം നൽകാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് നിരന്തരം വഴക്കുകൾ പതിവായിരുന്നു. കുറച്ചു കാലം മുമ്പ്, രോഹൻ വർത്തൂരിലെ ഒരു വാടക അപ്പാർട്ട്മെന്‍റിലേക്ക് താമസം മാറിയിരുന്നു.
തിങ്കളാഴ്ച പ്രതി മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി പണം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. രോഹനും മാതാപിതാക്കളും തമ്മിലുള്ള വഴക്കാവുകയും പ്രകോപിതനായ പ്രതി നവീനെയും ശ്യാമളയെയും കുത്തുകയായിരുന്നു. ബഹളം കേട്ട് എത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. വിവരം ലഭിച്ചയുടനെ പോലീസ് ഉടൻ തന്നെ നടപടിയെടുക്കുകയും രോഹനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി.
നവീനിന്റെയും ശ്യാമളയുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. യുഎസിൽ താമസിക്കുന്ന പ്രതിയുടെ സഹോദരിയെ വിവരമറിയിച്ചിട്ടുണ്ട്, വ്യാഴാഴ്ച അവർ ബെംഗളൂരുവിൽ എത്തുമെന്ന് റിപ്പോർട്ടുണ്ട്. യുഎസിലെ റോഹന്‍റെ ജോലിയുടെ വിശദാംശങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

