Quantcast

കരിമ്പ് പാടങ്ങൾക്ക് ‘വള’മായി ഗർഭപാത്രങ്ങൾ; ജോലിക്ക് വേണ്ടി ഗർഭാശയങ്ങൾ അറുത്ത് മഹാരാഷ്ട്രയിലെ യുവതികൾ

ആര്‍ത്തവ സമയത്ത് ജോലിക്ക് പോയില്ലെങ്കിൽ 500 രൂപ പിഴ നൽകണം, ഉപജീവനത്തിനായി ഗര്‍ഭപാത്രം നീക്കേണ്ടി വരുന്ന മഹാരാഷ്ട്രയിലെ കരിമ്പ് തൊഴിലാളികളുടെ ജീവിതം

MediaOne Logo

Web Desk

  • Updated:

    2025-06-04 13:05:01.0

Published:

4 Jun 2025 10:21 AM IST

sugarcane cutting labourers in maharashtra
X

ബീഡ്: മഹാരാഷ്ട്രയിലെ ബീഡിൽ കരിമ്പ് പാടത്ത് ജോലി ചെയ്യുന്ന 843 സ്ത്രീ തൊഴിലാളികള്‍ വയലിലേക്ക് പോകുന്നതിനു മുമ്പ് ഗര്‍ഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയക്ക് വിധേയരായതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഭൂരിഭാഗവും 30 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദിവസക്കൂലി നഷ്ടപ്പെടാതിരിക്കാനും ജോലിക്ക് പോയില്ലെങ്കിൽ കരാറുകാര്‍ക്ക് പിഴ നൽകേണ്ടി വരുന്നത് ഒഴിവാക്കാനുമാണ് കരിമ്പ് തൊഴിലാളികൾ ഇത്തരത്തിൽ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

കരിമ്പ് വെട്ടുന്ന തൊഴിലാളികൾ ഏറ്റവും കൂടുതൽ സ്ഥലമായതിനാൽ 'കരിമ്പ് തൊഴിലാളികളുടെ ജില്ല' എന്നാണ് ബീഡ് ജില്ല അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ജില്ലയിലേക്ക് കരിമ്പ് പണിക്കായി കുടിയേറുന്നത്. ഉപജീവനത്തിനായി ഗര്‍ഭപാത്രം തന്നെ ബലി കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ് ഇവിടുത്തെ സ്ത്രീകൾക്ക്. എല്ലാ വർഷവും ഏകദേശം 1.75 ലക്ഷം തൊഴിലാളികൾ കരിമ്പ് വിളവെടുപ്പിനായി ബീഡിലേക്ക് കുടിയേറുന്നുണ്ട്. ഇതിൽ 78,000 സ്ത്രീകളും ഉൾപ്പെടുന്നു.

കരിമ്പ് തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ അമിത രക്തസ്രാവം, അണുബാധകൾ, വയറുവേദന തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലരും ശസ്ത്രക്രിയക്ക് വിധേയരായത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമ്മതത്തോടെയാണെന്നും ആരോപണമുണ്ട്. സർക്കാർ ഡോക്ടർമാരുടെ അനുമതിയോടെ 279 ശസ്ത്രക്രിയകൾ സ്വകാര്യമായി നടത്തിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇരുമ്പ്, ബി12, ഫോളിക് ആസിഡ് എന്നിവയുടെ അഭാവവും തലസീമിയ, അമിതമായ ആർത്തവം, ശസ്ത്രക്രിയകൾ മൂലം അമിതമായ രക്ത നഷ്ടം തുടങ്ങിയ അവസ്ഥകളും കാരണം 3,415 സ്ത്രീകൾക്ക് വിളർച്ച ബാധിച്ചതായി റിപ്പോർട്ടിൽ കണ്ടെത്തി.

ദുരന്ത നിവാരണ അതോറിറ്റിയുടെ പഠന പ്രകാരം രാജ്യത്തെ ഏറ്റവും വലിയ വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ബീഡ്. ഇവിടെ നിന്ന് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ മഹാരാഷ്ട്രയിലെ പഞ്ചസാര ബെല്‍റ്റായ പിടിഞ്ഞാറന്‍ പ്രദേശങ്ങളിലേയ്ക്ക് ലക്ഷക്കണക്കിന് പേരാണ് കരിമ്പ് വെട്ടലിനായി പോവുക. കുടുംബമായി തൊഴില്‍ തേടിയെത്തുന്ന ഇവരിലെ ഭര്‍ത്താവിനെയും ഭാര്യയെയും ഒറ്റ യൂണിറ്റാക്കി കണക്കാക്കിയാണ് കോണ്‍ട്രാക്റ്റര്‍മാര്‍ പണം നല്‍കുക. ഒരു ടണ്ണിന് 250 രൂപയാണ് കൂലി. ഒരു ദിവസം മൂന്ന് നാല് ടണ്‍ വരെ വെട്ടിയാല്‍ മാത്രമേ 1000 രൂപയെങ്കിലും ലഭിക്കുകയുള്ളൂ.ഇതിനിടയില്‍ ഒരു ദിവസം അവധിയെടുത്താല്‍ 500 രൂപ എന്ന നിലയില്‍ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് പിഴ നല്‍കണം. ആര്‍ത്തവ ദിനത്തില്‍ കഠിനമായ കരിമ്പ് വെട്ടല്‍ സാധ്യമല്ലാത്തതിനാല്‍ അവധിയെടുക്കേണ്ടി വരും എന്ന സാധ്യത പോലും അവര്‍ക്ക് താങ്ങാന്‍ കഴിയില്ല.

ആര്‍ത്തവമില്ലാത്ത സ്ത്രീകളെയാണ് കോൺട്രാക്ടര്‍മാര്‍ക്ക് താൽപര്യം. ഒരു ദിവസം ഇത്ര കരിമ്പ് വെട്ടണമെന്ന ടാര്‍ഗറ്റും ഉണ്ട്. ആര്‍ത്തവ ദിനങ്ങളിൽ ജോലി ചെയ്യാതിരുന്നാൽ ഒരു ദിവസത്തെ കൂലി നഷ്ടമാകുന്നത് തങ്ങൾക്ക് താങ്ങാനാകില്ലെന്നാണ് സ്ത്രീകൾ പറയുന്നത്. 1523 സ്ത്രീകളാണ് ഗര്‍ഭാവസ്ഥയിൽ കരിമ്പിൻ തോട്ടങ്ങളിൽ ജോലി ചെയ്തത്.മാതൃ-ശിശുക്ഷേമ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ സ്ത്രീകൾ, ഗർഭപാത്രത്തിൽ ഒരു കുഞ്ഞിനെ വഹിക്കുന്ന സമയത്ത് അതിജീവനത്തിനായി അരിവാൾ കയ്യിൽ കരുതാൻ നിർബന്ധിതരായി. ദാരിദ്ര്യം തന്നെയാണ് അപകടകരമായ സാഹചര്യത്തിലും പൊരിവെയിലത്ത് ജോലി ചെയ്യാൻ ഇവരെ നിര്‍ബന്ധിതരാക്കുന്നത്. കരിമ്പ് മുറിക്കുന്ന തൊഴിലാളികൾ ദീപാവലി സീസണിൽ പോയി മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും ആറുമാസത്തോളം ജോലി ചെയ്ത ശേഷം മാർച്ച്/ഏപ്രിൽ മാസങ്ങളിൽ തിരിച്ചെത്തും. അന്യസംസ്ഥാനങ്ങളിലേക്കുള്ള യാത്രക്ക് മുൻപും പിൻപും ഇവര്‍ ആരോഗ്യ പരിശോധനകൾ നടത്തുന്നു. സ്ത്രീ തൊഴിലാളികൾക്കിടയിലെ ആരോഗ്യപ്രശ്നങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലാണെന്ന് ഏറ്റവും പുതിയ ആരോഗ്യ റിപ്പോർട്ട് വെളിപ്പെടുത്തിയതിനെത്തുടർന്ന് അടുത്തിടെ ഒരു സംസ്ഥാനതല യോഗം ചേർന്നിരുന്നു.

കരിമ്പ് പാടത്തേക്ക് പോകുന്നതിന് മുൻപായി 46,231 സ്ത്രീകളിൽ ആരോഗ്യ പരിശോധന നടത്തിയിരുന്നു. എല്ലാ വനിതാ തൊഴിലാളികൾക്കും ആരോഗ്യ കാർഡുകൾ വിതരണം ചെയ്തു. കുടിയേറ്റ സ്ത്രീ തൊഴിലാളികളെ നിരീക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി 1,132 ഗ്രാമങ്ങളിൽ വനിതാ ആരോഗ്യ പ്രവർത്തന ഗ്രൂപ്പുകൾ സജീവമാണ്.

ബീഡിലെ തൊഴിൽ ചൂഷണത്തെക്കുറിച്ച് ഇതിനും മുൻപും വാര്‍ത്തകൾ പുറത്തുവന്നിട്ടുണ്ട്. കരിമ്പു പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ഭാവിയില്‍ ഇത്തരം ചൂഷണങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും, ഇതിന് കാരണക്കാരായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മഹാരാഷ്ട്ര ചീഫ് സെക്രട്ടറി യു.പി.എസ് മദനിന് അയച്ച നോട്ടീസില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. 2019ലായിരുന്നു നോട്ടീസ് അയച്ചു. എന്നാൽ വര്‍ഷങ്ങൾ കഴിഞ്ഞിട്ടും കരിമ്പ് പാടത്തിലെ ചൂഷണങ്ങൾ തുടര്‍ക്കഥയാവുകയാണെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.

TAGS :

Next Story