അജ്ഞാതപ്പനിയിൽ വിറച്ച് ഉത്തരാഖണ്ഡ്; അൽമോറയിലും ഹരിദ്വാറിലും 10 മരണം
അൽമോറ ജില്ലയിലെ ധൗലാദേവി ബ്ലോക്കിൽ ഏഴ് പേരാണ് പനി ബാധിച്ച് മരിച്ചത്

Representation Image
ഡെറാഡൂൺ: ഉത്തരാഖണ്ഡിനെ ഭീതിയിലാഴ്ത്തി അജ്ഞാതപ്പനി പടരുന്നു. രണ്ട് ജില്ലകളിലായി 10 പേരാണ് പനി ബാധിച്ച് മരിച്ചത്. രണ്ടാഴ്ചക്കുള്ളിലാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ അധികൃതര്‍ പറയുന്നു.
അൽമോറ ജില്ലയിലെ ധൗലാദേവി ബ്ലോക്കിൽ ഏഴ് പേരാണ് പനി ബാധിച്ച് മരിച്ചത്. റൂര്‍ക്കിയിൽ മൂന്ന് പേരും. രോഗം ബാധിച്ചവരിൽ കടുത്ത പനി, പ്ലേറ്റ്‌ലെറ്റ് എണ്ണത്തിൽ അപകടകരമായ കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നതിനാൽ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. ലാബ് റിപ്പോര്‍ട്ട് ലഭിച്ചാൽ മാത്രമേ അണുബാധയുടെ കൃത്യമായ കാരണം അറിയാൻ കഴിയുകയുള്ളുവെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നവീൻ ചന്ദ്ര തിവാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പനി ബാധിച്ചവരുടെ സാമ്പിളുകൾ വിശദമായ പരിശോധനക്കായി അൽമോറ മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ടെന്നും ഫലങ്ങൾ ഉടൻ ലഭിക്കുമെന്നും ഡോ. തിവാരി വ്യക്തമാക്കി. എല്ലാ മരണങ്ങളും ഒരു പകർച്ചവ്യാധി സ്രോതസ്സുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഏഴ് മരണങ്ങളിൽ മൂന്നെണ്ണം വൈറൽ അണുബാധയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു. ബാക്കിയുള്ളവ വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്ന് കരുതുന്നു" തിവാരി പറഞ്ഞു. എന്നാൽ പ്രദേശവാസികൾ ആശങ്കയിലാണ്. സംസ്ഥാന സർക്കാർ പനി ബാധിത പ്രദേശങ്ങളിൽ ആരോഗ്യ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ആർ. രാജേഷ് കുമാർ സ്ഥിരീകരിച്ചു. വൈറൽ പനി ആണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. പകര്‍ച്ചവ്യാധികൾ പടരുന്ന സമയമാണിതെന്നും തണുപ്പ് കാലമാകുന്നതോടെ കുറയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പനിയും അനുബന്ധ ലക്ഷണങ്ങളും ഉണ്ടോയെന്ന് പരിശോധിക്കാൻ ആരോഗ്യ വകുപ്പ് ബാധിത പ്രദേശങ്ങളിൽ തീവ്രമായ വീടുതോറുമുള്ള സ്ക്രീനിംഗ് കാമ്പെയ്‌ൻ ആരംഭിച്ചു, നൂറുകണക്കിന് പേരെ പരിശോധിച്ചു. ജലസ്രോതസ്സുകളിൽ മാലിന്യം കലർന്നിട്ടുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ജലസ്രോതസ്സുകൾ പരിശോധിക്കുന്നുണ്ട്.ശുചിത്വം പാലിക്കാനും കൊതുക് പ്രതിരോധ മരുന്നുകൾ ഉപയോഗിക്കാനും പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു. മലയോര സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിഗൂഢ പനിയുടെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനാൽ ആരോഗ്യസംഘങ്ങൾ അതീവ ജാഗ്രതയിലാണ്.
Adjust Story Font
16

