'മട്ടന് പകരം ബീഫ് വിളമ്പി'; യൂട്യൂബറുടെ പരാതിയില്‍ റസ്റ്റോറന്റിലെ വെയിറ്റർ അറസ്റ്റിൽ
മട്ടനാണെന്ന് കരുതി ബീഫ് മുഴുവന്‍ കഴിക്കുകയും ചെയ്തെന്നും സയകിന്‍റെ പരാതിയില്‍ പറയുന്നു

- Published:
1 Feb 2026 10:48 AM IST

കൊൽക്കത്ത: മട്ടന്‍ സ്റ്റീക്കിന് പകരം ബീഫ് വിളമ്പിയെന്ന പരാതിയില്‍ കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിലെ പ്രശസ്തമായ ബാർ-കം-റസ്റ്റോറന്റിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. നടനും യൂട്യൂബറുമായ സയക് ചക്രവർത്തിയുടെ പരാതിയിലാണ് റസ്റ്റോറന്റായ 'ഒളിപബിലെ' വെയിറ്റരെ അറസ്റ്റ് ചെയ്തത്.
സയക് ചക്രവർത്തിയും രണ്ട് സുഹൃത്തുക്കളും ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് റസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയത്. ഇവര്‍ മട്ടന്‍ സ്റ്റീക്കാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ മട്ടന് പകരം ബീഫ് ആണ് വിളമ്പിയതെന്നാണ് ഇവരുടെ പരാതി. മട്ടനാണെന്ന് കരുതി ഇവര്‍ അത് മുഴുവന്‍ കഴിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാമതും മട്ടന്‍ സ്റ്റീക് ഓര്‍ഡര്‍ ചെയ്തപ്പോഴാണ് രുചിയില്‍ വ്യത്യാസം തോന്നിയതെന്നും നടന്‍ പറയുന്നു. വെയിറ്ററോട് ചോദിച്ചപ്പോള്‍ ആദ്യം വിളമ്പിയത് ബീഫ് ആണെന്നും രണ്ടാമത് നല്‍കിയത് മട്ടനാണെന്നും പറഞ്ഞത്. ഇതോടെ സയക് ചക്രവര്‍ത്തി വിഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
"ഇപ്പോൾ ഞങ്ങൾ പാർക്ക് സ്ട്രീറ്റിലെ വലിയ റസ്റ്റോറന്റിൽ ആണ്. ഞങ്ങൾ മട്ടൺ സ്റ്റീക്ക് ഓർഡർ ചെയ്തിരുന്നു. പക്ഷേ ഞങ്ങൾക്ക് ബീഫ് സ്റ്റീക്ക് ആണ് നൽകിയത്. സ്വാഭാവികമായും, അത് എന്താണെന്ന് അവർ ഞങ്ങളോട് പറഞ്ഞില്ല. അവർ ഓർഡർ മേശപ്പുറത്ത് വെച്ചിട്ട് പോയി. അത് മട്ടൺ സ്റ്റീക്ക് ആണെന്ന് കരുതി ഞങ്ങളത് കഴിച്ചു, പിന്നെ മറ്റൊരാൾ വന്ന് ഞങ്ങൾക്ക് മറ്റൊരു വിഭവം വിളമ്പി. ഇത് മട്ടൺ സ്റ്റീക്ക് ആണെന്ന് അവർ പറഞ്ഞു. ഇത്രയും നേരം ഞങ്ങൾ കഴിച്ചുകൊണ്ടിരുന്നത് ബീഫ് സ്റ്റീക്ക് ആയിരുന്നെന്ന് അപ്പോഴാണ് മനസിലായത്." അദ്ദേഹം പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.
നടനും റസ്റ്റോറന്റ് ജീവനക്കാരനും തമ്മില്‍ ഇതിനൊച്ചൊല്ലി തര്‍ക്കിക്കുന്നതും വിഡിയോയിലുണ്ട്. താനൊരു ബ്രാഹ്മണനാണെന്നും ആട്ടിറച്ചി ചോദിച്ചപ്പോൾ നിങ്ങൾ ബീഫ് വിളമ്പിയെന്നും എന്നും സായക് പറയുന്നത് വിഡിയോയിലുണ്ട്. സംഭവത്തിന് പിന്നാലെ സയക് ചക്രവർത്തി പാർക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശനിയാഴ്ച റസ്റ്റോറന്റിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
യൂട്യൂബർക്ക് ആട്ടിറച്ചിക്ക് പകരം ബീഫ് വിളമ്പിയതിന് പാർക്ക് സ്ട്രീറ്റിലെ പ്രശസ്തമായ റസ്റ്റോറന്റിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തെന്നും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നില്‍ അശ്രദ്ധയാണോ, ആശയവിനിമയത്തിലുണ്ടായ പിഴവാണോ, അതോ മനഃപൂർവമായ മറ്റെന്തെങ്കിലും കാരണമാണോ എന്ന് അന്വേഷിച്ചു വരികയാണ്. മറ്റ് ജീവനക്കാരുടെയും റെസ്റ്റോറന്റ് മാനേജ്‌മെന്റിന്റെയും പങ്കും സൂക്ഷ്മപരിശോധനയിലാണെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം,സയക്കിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലായി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം വിഡിയോ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴേക്കും ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
Adjust Story Font
16
