Quantcast

ഒരു ട്രെയിനിനും ഇവിടെ സ്റ്റോപ്പില്ല; ഇന്ത്യയിലെ അവസാന റെയിൽവെ സ്റ്റേഷനെക്കുറിച്ചറിയാമോ?

ബൃഹത്തായ റെയിൽവെ ശൃംഖലയുടെ അന്ത്യം കുറിക്കുന്ന നിശബ്ദമായ ഒരു റെയിൽവേ സ്റ്റേഷനുണ്ട് ഇന്ത്യയിൽ

MediaOne Logo
ഒരു ട്രെയിനിനും ഇവിടെ സ്റ്റോപ്പില്ല; ഇന്ത്യയിലെ അവസാന റെയിൽവെ സ്റ്റേഷനെക്കുറിച്ചറിയാമോ?
X

ഡൽഹി: രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞതും എല്ലാവര്‍ക്കും പ്രാപ്യവുമായ പൊതുഗതാഗത സംവിധാനമാണ് റെയിൽവെ. രാജ്യത്തിന്‍റെ എവിടേക്ക് വേണമെങ്കിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാനുള്ള സൗകര്യം ഇന്ത്യൻ റെയിൽവെ ഒരുക്കുന്നുണ്ട്. തിരക്കേറിയ നഗരങ്ങളെ രാജ്യത്തിന്‍റെ വിദൂര കോണുകളുമായി ബന്ധിപ്പിക്കുന്നു ഈ ട്രെയിനുകൾ. പ്രധാന റെയിൽവെ പാതകളിൽ നിന്നും മാറി ഈ ബൃഹത്തായ റെയിൽവെ ശൃംഖലയുടെ അന്ത്യം കുറിക്കുന്ന നിശബ്ദമായ ഒരു റെയിൽവേ സ്റ്റേഷനുണ്ട് ഇന്ത്യയിൽ. രാജ്യത്തെ അവസാന റെയിൽവെ സ്റ്റേഷൻ എന്ന് വിശേഷിപ്പിക്കുന്ന ഈ സ്റ്റേഷനിൽ ഒരു ട്രെയിനും നിര്‍ത്താറില്ല.

പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിൽ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന സിംഗാബാദ് റെയിൽവേ സ്റ്റേഷനെയാണ് രാജ്യത്തെ അവസാന റെയിൽവെ സ്റ്റേഷൻ എന്ന് വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തും അതിനുശേഷവും അതിർത്തി കടന്നുള്ള യാത്രകളിൽ നിർണായക പങ്കുവഹിച്ചിരുന്ന സിംഗാബാദ്-രോഹൻപൂർ റെയിൽ പാതയിലാണ് ഈ സ്റ്റേഷൻ. സാങ്കേതികമായി ഈ റെയിൽവേ ലൈൻ സിംഗാബാദ് കടന്ന് ബംഗ്ലാദേശിലേക്ക് നീളുന്നുണ്ടെങ്കിലും ഇന്ത്യൻ റെയിൽവെയെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തനം അവസാനിക്കുന്നത് ഇവിടെയാണ്.

ഗ്രാമീണ ഭംഗിയാലും ശാന്തമായ ജനവാസ കേന്ദ്രങ്ങളാലും ചുറ്റപ്പെട്ട സിംഗാബാദിൽ വലിയ തോതിലുള്ള യാത്രക്കാരുടെ തിരക്ക് ഇവിടെ അനുഭവപ്പെടാറില്ല. കൗതുകമുണർത്തുന്ന ഈ സ്റ്റേഷൻ കാണാനായി നിരവധി സഞ്ചാരികൾ മാൽഡയിൽ എത്താറുണ്ട്. സ്റ്റേഷന്‍റെ ബോർഡിൽ 'ഇന്ത്യയുടെ അവസാന സ്റ്റേഷൻ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

ബംഗാളിനെ ഇന്നത്തെ ബംഗ്ലാദേശിന്‍റെ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി റെയിൽവേ ലൈനുകൾ സ്ഥാപിച്ച കൊളോണിയൽ കാലഘട്ടത്തിലാണ് സിംഗാബാദിന്‍റെ വേരുകൾ കിടക്കുന്നത്. 1947-ലെ സ്വാതന്ത്ര്യത്തിനും തുടർന്നുള്ള വിഭജനത്തിനും ശേഷം, ഒരു അന്താരാഷ്ട്ര അതിർത്തി കടക്കൽ കേന്ദ്രം എന്ന നിലയിൽ ഈ പാതയ്ക്ക് പുതിയ പ്രാധാന്യം ലഭിച്ചു.

വർഷങ്ങളോളം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചരക്ക് നീക്കത്തിന്റെ പ്രധാന ട്രാൻസിറ്റ് പോയിന്റായി സിംഗാബാദ് പ്രവർത്തിച്ചിരുന്നു. മെറ്റൽ ചിപ്പുകൾ പോലെയുള്ള നിർമ്മാണ സാമഗ്രികളും മറ്റ് വസ്തുക്കളും ഈ റെയിൽ ഇടനാഴിയിലൂടെയാണ് കൊണ്ടുപോയിരുന്നത്. കാലക്രമേണ പാസഞ്ചർ സർവീസുകൾ കുറഞ്ഞുവെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി കടന്നുള്ള വ്യാപാര കരാറുകൾ കാരണം ഈ സ്റ്റേഷന് ഇപ്പോഴും പ്രസക്തിയുണ്ട്.

ഒരു കാലത്ത് സര്‍വപ്രതാപിയായിരുന്ന ഈ സ്റ്റേഷനിൽ ഇന്ന് പാസഞ്ചര്‍ ട്രെയിനുകളൊന്നും നിര്‍ത്താറില്ല. ആളും ബഹളവുമില്ലെങ്കിലും പഴയകാല പ്രൗഢിയോടെ ഇന്നും തലയുയര്‍ത്തി നിൽക്കുകയാണ് സിംഗാബാദ് റെയിൽവെ സ്റ്റേഷൻ. ഒരുകാലത്ത് സുഭാഷ് ചന്ദ്രബോസും മഹാത്മാഗാന്ധിയും കാലുകുത്തിയ ഈ പ്ലാറ്റ്‌ഫോമുകളിൽ ഇന്ന് വിരലിലെണ്ണാവുന്ന റെയിൽവേ ജീവനക്കാർ മാത്രമാണുള്ളത്.

TAGS :

Next Story