Quantcast

ആരാകും മുഖ്യമന്ത്രി? കർണാടകയിൽ സസ്‌പെൻസ് തുടരുന്നു; സിദ്ധരാമയ്യ ഇന്ന് ഡൽഹിയിലെത്തും

സിദ്ധരാമയ്യക്ക് ആദ്യ ടേം നൽകിയാൽ ഡി.കെ ശിവകുമാർ മാത്രം ഉപമുഖ്യമന്ത്രിയെന്ന് ഉപാധി

MediaOne Logo

Web Desk

  • Updated:

    2023-05-15 09:02:25.0

Published:

15 May 2023 7:39 AM GMT

KarnatakaCM Chief Minister
X

ബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി ചർച്ചകളിൽ സസ്‌പെൻസ് തുടരുന്നു. ആദ്യ ഘട്ടത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേര് മാത്രം കൊണ്ടുവരാനുള്ള തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ റിപ്പോർട്ട് നിരീക്ഷകസമിതി ഇന്ന് ഹൈക്കമാന്റിന് കൈമാറും.

ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേര് മാത്രം കൊണ്ടുവരാനായാൽ നിലവിലെ കടമ്പകടന്ന് കർണാടകയിലെ മുഖ്യമന്ത്രിയുടെ പേര് വൈകാതെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനാകും. ലിംഗയത്ത് പ്രാതിനിധ്യമെന്ന സാഹചര്യത്തിലാണ് എം ബി പാട്ടീലിന്റെ പേര് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്നത്. ലിംഗായത്ത് നേതാക്കളുടെ പിന്തുണ കൂടി ഡി.കെ ശിവകുമാറിന് ഉറപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലിംഗായത് മഠാധിപതികൾ ഉൾപ്പെടെയുള്ളവരുമായി ഡി.കെ ക്യാമ്പ് ആശയവിനിമയം നടത്തുന്നുണ്ട്. പിറന്നാൾ ആഘോഷത്തിനായി മൈസൂരിനടുത്തുള്ള ലിംഗായത്തുമഠം ആയ സുത്തൂരിലേക്ക് ഡി കെ ശിവകുമാർ പോകുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ചർച്ചകൾക്കായി ഡൽഹിയിലേക്ക് പോകുന്നില്ലെന്ന വ്യക്തമാക്കിയ ശിവകുമാർ ഹൈക്കമാന്റ് എന്തു തീരുമാനമെടുത്താലും അനുസരിക്കുമെന്നും പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രിപദം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി സിദ്ധരാമയ്യ ഇന്ന് ഡൽഹിയിലെത്തും. ആദ്യ രണ്ടു വർഷം താനും പിന്നീടുളള മൂന്ന് വർഷം ശിവകുമാറും മുഖ്യമന്ത്രിയാകട്ടെ എന്നാണ് സിദ്ധരാമയ്യ മുന്നോട്ട് വെക്കുന്ന ഫോർമുലയെന്നാണ് സൂചന. ഇന്നലെ എംഎൽഎമാരുടെ അഭിപ്രായം തേടിയ നിരീക്ഷക സമിതി വൈകിട്ടോടെ ഡൽഹിയിലെത്തി ഹൈക്കമാന്റിന് റിപ്പോർട്ട് സമർപ്പിക്കും. ഇരു നേതാക്കൾക്കൊപ്പം നിൽക്കുന്ന, എംഎൽഎമാരെ സമവായത്തിൽ എത്തിക്കാനുള്ള ചർച്ചകളും കർണാടകയിൽ പുരോഗമിക്കുകയാണ്. മുഖ്യപന്ത്രിപദം ആർക്കെന്ന് തീരുമാനം ഉണ്ടായാൽ ഉടൻ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്കും പാർട്ടി കടക്കും. വ്യാഴാഴ്ചയ്ക്കുള്ളിൽ സത്യപ്രതിജ്ഞ നടത്തണമെന്ന് തീരുമാനത്തിൽ തന്നെയാണ് കോൺഗ്രസ്.

TAGS :

Next Story