'എന്തിനാണ് ഇന്ധനവിതരണ സ്വിച്ച് ഓഫാക്കിയത്?'; അഹമ്മദാബാദ് വിമാനാപകടത്തിൽ പൈലറ്റുമാരുടെ അവസാന സംഭാഷണം പുറത്ത്
എന്തിനാണ് ഇന്ധനവിതരണ സ്വിച്ച് ഓഫാക്കിയതെന്ന് പൈലറ്റുമാരിൽ ഒരാൾ ചോദിക്കുമ്പോൾ താൻ ചെയ്തിട്ടില്ലെന്ന് സഹപൈലറ്റ് മറുപടി പറയുന്നതും കേൾക്കാം.

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുമ്പുള്ള പൈലറ്റുമാരുടെ സംഭാഷണം പുറത്ത്. എന്തിനാണ് ഇന്ധനവിതരണ സ്വിച്ച് ഓഫാക്കിയതെന്ന് പൈലറ്റുമാരിൽ ഒരാൾ ചോദിക്കുമ്പോൾ താൻ ചെയ്തിട്ടില്ലെന്ന് സഹപൈലറ്റ് മറുപടി പറയുന്നതും കേൾക്കാം.
വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതിന് പിന്നാലെയാണ് പൈലറ്റുമാരിലൊരാൾ ചോദ്യമുന്നയിക്കുന്നതും മറ്റൊരാൾ മറുപടി നൽകുന്നതും. പിന്നീട് ഇവർ എൻജിനിലേക്ക് ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ച് ഓൺ ചെയ്തുവെങ്കിലും വിമാനത്തിന്റെ പ്രവർത്തനം സാധാരണനിലയിലാകുന്നതിന് മുമ്പ് തകർന്നുവീഴുകയായിരുന്നു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷ്യൻ ബ്യൂറോ (എഎഐബി)യുടെ 15 പേജുള്ള റിപ്പോർട്ട് ശനിയാഴ്ച പുലർച്ചെയാണ് പുറത്തുവിട്ടത്. ജൂൺ 12ന് നടന്ന അപകടത്തിൽ 270 പേർ കൊല്ലപ്പെട്ടിരുന്നു.
വിമാനം തകർന്നുവീണ സ്ഥലത്തിന്റെ ഡ്രോൺ ഫോട്ടോ, വീഡിയോ എന്നിവയുൾപ്പെടെ പരിശോധിച്ചാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. വിമാനം പറന്നുയർന്നതിന് പിന്നാലെ തന്നെ പരമാവധി വേഗതയായ 180 നോട്ട്‌സ് കൈവരിച്ചു. ഇതിന് പിന്നാലെ വിമാനത്തിന്റെ എൻജിനിലേക്ക് ഇന്ധനമെത്തിക്കുന്ന രണ്ട് സ്വിച്ചുകളും ഓഫാവുകയായിരുന്നു.
32 സെക്കൻഡ് മാത്രമാണ് വിമാനം പറന്നത്. വിമാനത്തിന്റെ ഒരു എൻജിൻ മാത്രമാണ് പ്രവർത്തിച്ചത്. രണ്ടാമത്തേത് പ്രവർത്തിക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 600 അടി ഉയരത്തിൽ എത്തിയപ്പോൾ തന്നെ വിമാനം കൂടുതൽ ഉയർത്താനാവാതെ താഴേക്ക് പതിച്ചു. പക്ഷി ഇടിച്ചില്ലെന്നും കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്ധനവിതരണം നിയന്ത്രിക്കുന്ന രണ്ട് സ്വിച്ചുകളും വിമാനം പറന്നുയർന്നതിന് പിന്നാലെ റൺ പൊസിഷനിൽ നിന്ന് കട്ട് ഓഫിലേക്ക് മാറുകയായിരുന്നു. ഉടൻ തന്നെ സ്വിച്ചുകൾ പഴയനിലയിലേക്ക് മാറ്റിയെങ്കിലും ത്രസ്റ്റ് വീണ്ടെടുക്കുന്നതിന് മുമ്പ് വിമാനം തകർന്നൂ വീണു. ബോയിങ് വിമാനങ്ങളിലെ എൻജിൻ ലോക്കിങ് സിസ്റ്റത്തിലെ പ്രശ്‌നങ്ങൾ അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ ഏജൻസി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിൽ വിമാനത്തിലെ സാങ്കേതിക പ്രശ്‌നങ്ങളാണോ അപകടത്തിന് കാരണമായത് എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇതിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കേണ്ടത്.
Adjust Story Font
16

