ഭർത്താവിനെ കവർച്ച സംഘം കൊലപ്പെടുത്തി എന്ന് ആദ്യ മൊഴി; ദിവസങ്ങൾക്ക് ശേഷം ഭാര്യ പൊലീസ് പിടിയിൽ
മുഖംമൂടി ധരിച്ചെത്തിയ കവർച്ചാസംഘം തന്നെ കെട്ടിയിടുകയും ഭർത്താവിനെ കൊലപ്പെടുത്തി 3.5 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവരുകയും ചെയ്തു എന്നായിരുന്നു പ്രിയങ്ക പൊലീസിനോട് പറഞ്ഞിരുന്നത്

- Published:
10 April 2026 10:46 PM IST

ഭോപ്പാൽ: സുഗന്ധവ്യഞ്ജന വ്യാപാരിയായ ദേവ്കൃഷ്ണയുടെ കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥർ ആദ്യമൊന്ന് ഞെട്ടി. ഭർത്താവിനെ കവർച്ച സംഘം കൊലപ്പെടുത്തി എന്നു പറഞ്ഞ് ക്യാമറകൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ ഭാര്യ പ്രിയങ്ക പുരോഹിതാണ് കൊലപാതകത്തിന്റെ സൂത്രധാരയെന്ന് അറിഞ്ഞാൽ എങ്ങനെ ഞെട്ടാതിരിക്കും ?
സിനിമയെ വെല്ലുന്ന തിരക്കഥയാണ് കുറ്റകൃത്യത്തിനായി പ്രിയങ്കയും ആൺ സുഹൃത്തും ചേർന്ന് തയ്യാറാക്കിയത്. ദിവസങ്ങൾ നീണ്ട ആലോചനകൾക്ക് ശേഷമാണ് കൃത്യം നടത്താൻ തീരുമാനിച്ചത്. ഏപ്രിൽ 7-നായിരുന്നു ദേവ്കൃഷ്ണ സ്വന്തം വീട്ടിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ കവർച്ചാസംഘം തന്നെ കെട്ടിയിടുകയും ഭർത്താവിനെ കൊലപ്പെടുത്തി 3.5 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവരുകയും ചെയ്തു എന്നായിരുന്നു പ്രിയങ്ക പൊലീസിനോട് പറഞ്ഞിരുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ട് പ്രിയങ്ക നൽകിയ മൊഴി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
"അവർ എന്റെ വായ മൂടിക്കെട്ടി. കയ്യിലുള്ളതെല്ലാം തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നെ വലിച്ചിഴച്ചു. അലമാരകൾ തിരഞ്ഞു. ഒന്നും ചെയ്യരുതെന്ന് ഞാൻ അവരോട് അപേക്ഷിച്ചു," എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ. എന്നാൽ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ പ്രിയങ്ക മോഷ്ടിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട ആഭരണങ്ങൾ വീട്ടിൽ നിന്ന് തന്നെ പൊലീസ് കണ്ടെടുത്തു. ഇതോടെയാണ് സംശയം തുടങ്ങിയത്. പ്രിയങ്കയും ആൺസുഹൃത്തായ കമലേഷും ചേർന്ന് സുരേന്ദ്ര ഭാട്ടി എന്ന ക്വട്ടേഷൻ ഗുണ്ടയ്ക്ക് ഒരു ലക്ഷം രൂപ നൽകിയാണ് ദേവ്കൃഷ്ണയെ കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന രാത്രിയിൽ പ്രിയങ്ക മനഃപൂർവ്വം വീടിന്റെ മുൻവാതിൽ തുറന്നിട്ടു. ഉറങ്ങിക്കിടക്കുകയായിരുന്ന ദേവ്കൃഷ്ണയെ സുരേന്ദ്ര മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചു. കവർച്ച നടന്നുവെന്ന് വരുത്തിതീർക്കാൻ മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ടു. മുൻകൂറായി 50,000 രൂപയും ഇവർ കൊലയാളിക്ക് നൽകിയിരുന്നു. വർഷങ്ങളായി ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി ദേവ്കൃഷ്ണയുടെ സഹോദരി ജ്യോതി വെളിപ്പെടുത്തി.
Adjust Story Font
16
