ഫോളോവേഴ്സിനെ കിട്ടിയില്ല; 10 ലക്ഷത്തിന്‍റെ സ്റ്റുഡിയോ കത്തിച്ച് യൂട്യൂബര്‍
വിധായക് പ്രജാപതി(27) എന്ന യുവാവാണ് സ്വന്തം സ്റ്റുഡിയോക്ക് തീയിട്ടത്

റാഞ്ചി: ഫോളോവേഴ്സിനെ കിട്ടാത്തതിൽ പ്രകോപിതനായ യൂട്യൂബര്‍ വീട്ടിലെ 10 ലക്ഷം രൂപ വിലമതിക്കുന്ന സ്റ്റുഡിയോക്ക് തീയിട്ടു. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം. പൊലീസും അയൽവാസികളും ചേര്‍ന്ന് കുടുംബത്തെ രക്ഷപ്പെടുത്തിയെങ്കിലും സ്റ്റുഡിയോയും ഉപകരണങ്ങളും കത്തിനശിച്ചു. വിധായക് പ്രജാപതി(27) എന്ന യുവാവാണ് സ്വന്തം സ്റ്റുഡിയോക്ക് തീയിട്ടത്.
വിധായക് സ്വന്തം വീട്ടിൽ ഫിലിം എഡിറ്റിംഗ്, ഡിജിറ്റൽ വർക്ക് സ്റ്റുഡിയോ നടത്തിയിരുന്നു.യൂട്യൂബിൽ വൈറലാകാമെന്ന് പ്രതീക്ഷയിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്റ്റുഡിയോ നിര്‍മിക്കുന്നതിനായി തന്‍റെ പൂര്‍വിക സ്വത്ത് വിറ്റതായി അയൽവാസികൾ പറയുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഫോളോവേഴ്സ് കൂടാത്തതിനാൽ വിധായക് നിരാശനായിരുന്നു. കടുത്ത വിഷാദത്തിലായ യുവാവ് കഴിഞ്ഞ ഒരാഴ്ചയായി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് അയൽവാസിയും മുൻ ഗ്രാമത്തലവനുമായ പ്രകാശ് കുമാർ അരുൺ പറഞ്ഞു.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഇയാൾ സ്റ്റുഡിയോക്ക് തീയിട്ടത്. വീട്ടിൽ പുക നിറഞ്ഞപ്പോൾ പ്രജാപതിയുടെ കുടുംബം അകത്തു നിന്ന് പൂട്ടിയ ഇരുമ്പ് വാതിലിനു പിന്നിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അവരുടെ നിലവിളി കേട്ട് അയൽക്കാർ മെറൽ പൊലീസിനെ വിവരമറിയിച്ചു. ഒടുവിൽ ഒരു സംഘം ഉദ്യോഗസ്ഥർ വീടിനുള്ളിൽ കയറി കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. കുടുംബം രക്ഷപെട്ടെങ്കിലും തീപിടിത്തത്തിൽ വിലകൂടിയ കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ശബ്ദ സംവിധാനങ്ങൾ, ലൈറ്റിങ് ഉപകരണങ്ങൾ എന്നിവ നശിച്ചു.
''കഠിനാധ്വാനിയായ ഒരു ചെറുപ്പക്കാരനായിരുന്നു വിധായക്. പക്ഷെ ആഗ്രഹിച്ചത് നേടിയെടുക്കാൻ സാധിക്കാത്തതിൽ നിരാശനായിരുന്നു. കടുത്ത സാമ്പത്തിക നേരിടുന്ന കുടുംബത്തെ സഹായിക്കാൻ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്'' പ്രകാശ് കുമാര്‍ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ പ്രജാപതി പിൻഭാഗത്തെ മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഞായറാഴ്ച രാവിലെ ബന്ധുക്കൾ അദ്ദേഹത്തെ കണ്ടെത്തി, തുടർന്ന് മാനസികരോഗ വിദഗ്ധനെ കാണിക്കാൻ റാഞ്ചിയിലേക്ക് കൊണ്ടുപോയി.
Adjust Story Font
16

