Quantcast

"ജീവൻ കയ്യിൽപിടിച്ചാണ് ഇറങ്ങിയോടിയത്"; ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീടാണ് രാത്രി കാട്ടാന തകർത്തത്

MediaOne Logo

Web Desk

  • Published:

    11 April 2023 3:26 AM GMT

arikomban_attack
X

ഇടുക്കി: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീടാണ് രാത്രി കാട്ടാന തകർത്തത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപെടുകയായിരുന്നു.

പിടികൂടാനുള്ള നടപടികൾ ഒരുഭാഗത്ത് പുരോഗമിക്കുന്നതിനിടെയാണ് മറുഭാഗത്ത് അരിക്കൊമ്പൻ ആക്രമണം തുടരുന്നത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ലീലയുടെ വീട്ടിൽ ആനയെത്തിയത്. ജീവൻ കയ്യിൽ പിടിച്ച് ഇറങ്ങി ഓടിയതിനാൽ രക്ഷപെട്ടുവെന്നാണ് ലീല പറയുന്നത്. കുറച്ച് ദിവസങ്ങളായി അരിക്കൊമ്പൻ ഈ പ്രദേശത്താണ് നിലയുറപ്പിച്ചിരുന്നത്. ആനയുള്ള വിവരം വാച്ചർമാരെ അറിയിച്ചെങ്കിലും കൂടുതൽ നടപടിയൊന്നും ഉണ്ടായില്ലെന്നും ലീല പറയുന്നു.

അർധരാത്രിയും പുലർച്ചെ സമയങ്ങളിലുമാണ് ആനയെത്തുന്നത് എന്നത് ആളുകൾക്ക് കൂടുതൽ ആശങ്കയാകുകയാണ്. ആനയെ ഇവിടെ നിന്ന് പിടികൂടി മാറ്റണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, അരിക്കൊമ്പനെ പിടികൂടി മാറ്റാൻ ഉദ്ദേശിക്കുന്ന പറമ്പിക്കുളത്ത് ആളുകൾ കടുത്ത പ്രതിഷേധത്തിലാണ്. അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തിൽ ഇന്ന് ഹർത്താൽ നടക്കുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ . പഞ്ചായത്ത് സർവ്വകക്ഷി പ്രതിനിധി സംഘമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രതിഷേധം തുടരുമ്പോഴും കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ നടപടികൾ തുടരാനാണ് വനം വകുപ്പിന്‍റെ തീരുമാനം. കുംകിയാനകളും ദൗത്യ സംഘാംഗങ്ങളും ചിന്നക്കനാലിൽ തുടരുകയാണ്. ദൗത്യം നീളുന്നത് വനം വകുപ്പിന് വൻ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്.അരിക്കൊമ്പന്‍റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ എത്രയും വേഗം ആനയെ പിടികൂടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS :

Next Story