'മുസ്‌ലിം ജനതക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളത്': പു.ക.സ സംസ്ഥാന വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍
''2016ൽ നാരായണഗുരുവിനെ മുൻനിർത്തി വെള്ളാപ്പള്ളിയിസത്തെ തോൽപ്പിച്ചു കൊണ്ടാണ് ഇടതുപക്ഷം വിജയിച്ചത്''

- Updated:
2026-06-08 06:40:31

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി പുരോഗമന കലാസാഹിത്യ സംഘം (പുകസ) സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകൻ ചരുവിൽ.
മുസ്‌ലിം ജനതക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളതെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ തോൽവിയെക്കുറിച്ച് മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ് എഴുതിയ ഫേസ്ബുക്ക് കുറിപ്പിന് കമന്റായാണ് അശോകൻ ചരുവിൽ ഇക്കാര്യം രേഖപ്പെടുത്തിയത്.
2016ൽ നാരായണഗുരുവിനെ മുൻനിർത്തി വെള്ളാപ്പള്ളിയിസത്തെ തോൽപ്പിച്ചു കൊണ്ടാണ് ഇടതുപക്ഷം വിജയിച്ചത്. വെള്ളാപ്പള്ളി ഉള്ള സ്ഥലത്ത് ഗുരു ഉണ്ടാവുകയില്ല എന്ന വസ്തുത നമ്മൾ മറന്നു. 2026ൽ ഈഴവ പിന്നാക്ക വിഭാഗങ്ങളിൽ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാമെന്ന് കരുതിയാവാം വെളളാപ്പളളിയെ കൂടെ നിർത്തിയത്. മുസ്‌ലിം ജനതക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളത്. കൂടെ കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂവെന്നും അദ്ദേഹം കുറിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പ് വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേഷ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് അശോകൻ ചരുവിലിന്റെ പ്രതികരണം. വെള്ളാപ്പള്ളിയുടെ പ്രസ്താവന ഇതിനകം തന്നെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പല ജില്ലാ കമ്മിറ്റികളും വെള്ളാപ്പള്ളിയോടുളള സിപിഎം ഉന്നത നേതാക്കളുടെ അടുപ്പം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായതായി ചൂണ്ടിക്കാണിച്ചിരുന്നു.
കമന്റിന്റെ പൂര്‍ണരൂപം:
2016ൽ നാരായണഗുരുവിനെ മുൻനിർത്തി വെള്ളാപ്പിള്ളിയിസത്തെ തോൽപ്പിച്ചു കൊണ്ടാണ് ഇടതുപക്ഷം വിജയിച്ചത്. നാടെങ്ങും നടത്തിയ "തനിക്ക് ജാതിയും മതവുമില്ല" വിളംബരത്തിൻ്റെ ശതാബ്ദി ഓർക്കുക. 2026 ൽ ഈഴവ പിന്നാക്ക വിഭാഗങ്ങളിൽ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാമെന്ന് കരുതിയാവാം വെളളാപ്പളളിയെ കൂടെ നിർത്തിയത്. വെള്ളാപ്പള്ളി ഉള്ള സ്ഥലത്ത് ഗുരു ഉണ്ടാവുകയില്ല എന്ന വസ്തുത നമ്മൾ മറന്നു. മുസ്ലിം ജനതക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈ ഴവർക്ക് വെള്ളാപ്പള്ളിയോടുള്ളത്. കൂടെ കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂ?
Adjust Story Font
16
