Quantcast

മെഡിക്കൽ കോളജ് ആക്രമണം: ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ ഉൾപ്പടെ അഞ്ചുപേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്

MediaOne Logo

Web Desk

  • Updated:

    2022-09-16 14:30:59.0

Published:

16 Sep 2022 10:25 AM GMT

മെഡിക്കൽ കോളജ് ആക്രമണം: ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി
X

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരനെ മർദിച്ച കേസിൽ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കേസിൽ പ്രതികളായ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ ഉൾപ്പടെ അഞ്ചുപേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കോഴിക്കോട് സ്‌പെഷൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 7 ആണ് ജാമ്യം തള്ളിയത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകി.

‌മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം കെ അരുൺ, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ എം കെ അശ്വിന്‍, കെ രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. പ്രതികൾക്കെതിരെ ഐപിസി 333 വകുപ്പായ പൊതുസേവകരെ ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ കൂടി ചേർത്ത് പൊലീസ് കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. അഞ്ചുപേരെയും നാളെ കോടതിയിൽ ഹാജരാക്കണമെന്നും കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് നിർദ്ദേശം നൽകി. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ സംഘം നാളെ കസ്റ്റഡി അപേക്ഷ നല്കും.

അതേസമയം, കേസിൽ ഹാജരാകുന്നതിനാല്‍ ഭീഷണി നേരിട്ടതായി സെക്യൂരിറ്റി ജീവനക്കാരുടെ അഭിഭാഷക ബബില മീഡിയവണിനോട് പറഞ്ഞു. ഭീഷണിപ്പെടുത്തിയവർ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും DYFI ക്കാരാണ് പിന്നിലെന്ന് കരുതുന്നില്ലെന്നും ബബില പറഞ്ഞു. കേസിൽ പൊലീസിനെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊലീസിന്റെ നടപടിക്കെതിരെ ജനങ്ങളെ അണി നിരത്തുമെന്ന് സി.പി.എമ്മും വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ നാലിനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ പേരിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. ഇവർ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദർശിക്കാൻ എത്തിയവർക്കും മർദനമേറ്റു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകൻ ഷംസുദ്ദീനെയും സംഘം ആക്രമിച്ചിരുന്നു.



Bail plea of ​​DYFI activists in case of attack on Kozhikode medical college security personnel rejected

TAGS :

Next Story