ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നൽകും
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻമാർക്കെതിരെ നടപടി ഇന്നുണ്ടായേക്കും

തിരുവനന്തപുരം: നിർണായക ചർച്ചകള്‍ക്കായി മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് കരടിന് ഇന്ന് അംഗീകാരം നല്‍കും. കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര മുഖ്യ അജണ്ടയായേക്കും. ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ മന്ത്രിമാരിൽ ചിലർക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം, മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
വകുപ്പ് സെക്രട്ടറിമാരുടെ നിയമനത്തിലും ജില്ലാ കലക്ടർമാരുടെ മാറ്റത്തിലും മന്ത്രിമാരിൽ ചിലർക്ക് അതൃപ്തിയുണ്ട്. ഇത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉയർന്നുവരാനുള്ള സാധ്യതയേറെയാണ്. മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്.
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻമാർക്കെതിരെ നടപടി ഇന്നുണ്ടായേക്കും. വകുപ്പുതല നടപടി ശിപാർശ ചെയ്തുള്ള റിപ്പോർട്ട് എസ്ഐടി ഇന്ന് ഡിജിപിക്ക് കൈമാറും. അഞ്ച് പൊലീസുകാരെയും സസ്പെൻഡ് ചെയ്യാൻ ആലോചനകൾ നടക്കുന്നുണ്ടെന്നാണ് വിവരം.
പിഎസ് സിയുടെ നിർണായക യോഗവും ഇന്ന് ചേരും. റാങ്ക് പട്ടികകളുടെ കാലാവധി നവംബർ 30 വരെ നീട്ടണമെന്ന പുതിയ സർക്കാരിന്റെ ശിപാർശ ഇന്നത്തെ യോഗം ചർച്ചചെയ്യും. ഇടതുപക്ഷ പ്രതിനിധികൾ കൂടുതൽ അംഗങ്ങളായുള്ള പിഎസ് സി സർക്കാർ ശിപാർശ അതേപടി അംഗീകരിക്കുമോ എന്നുള്ളതാണ് ഉറ്റുനോക്കുന്നത്.
തീരുമാനം ഉത്തരവായിറങ്ങുന്നത് മുതൽ ആഗസ്റ്റ് 31 വരെ അവസാനിക്കുന്ന റാങ്ക്പട്ടികകൾക്കാണ് അധികസമയം ലഭിക്കുന്നത്. നൂറോളം റാങ്ക്പട്ടികകൾക്ക് മൂന്നുമുതൽ ആറുമാസം വരെ അധികകാലാവധി ലഭിക്കും. കോളജ് അസിസ്റ്റന്റ് പ്രൊഫസർ, പൊലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസിൽ ഫിഷറീസ് അസിസ്റ്റന്‍റ് തുടങ്ങി സംസ്ഥാനതല റാങ്ക്പട്ടികകൾക്കും സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്‌മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങി ചില ജില്ലാതല റാങ്ക്പട്ടികകൾക്കും അധികകാലാവധി ലഭിക്കും.
Adjust Story Font
16

