'ഒറ്റപ്പെട്ട സംഭവങ്ങൾ'; പൊലീസ് വീഴ്ചകൾ പർവതീകരിച്ച് കാണിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി
എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം

തിരുവനന്തപുരം: പോലീസ് വീഴ്ചകൾ പർവതീകരിച്ച് കാണിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളെന്നും മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ പറഞ്ഞു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വിശദീകരണം 40 മിനിട്ടോളം നീണ്ടു.
പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല. സ്വാഭാവികമായും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം സഭയിൽ ഉണ്ടാകുമെങ്കിലും അതിന് മുന്നോടിയായി ഇന്ന് എൽഡിഎഫ് യോഗത്തിൽ കാര്യം വിശദീകരിക്കുകയായിരുന്നു.
പൊലീസിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ വർഷങ്ങൾ പഴക്കമുള്ളതാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. പഴയ കേസുകൾ ആണെങ്കിലും പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ലോക്കപ്പുകൾ മർദ്ദന കേന്ദ്രങ്ങൾ ആക്കാൻ ഇടതുപക്ഷ മുന്നണി അനുവദിക്കില്ല. സർക്കാരിൻറെ പ്രതിച്ഛായക്ക് പൊലീസിന്റെ നടപടി യാതൊരു കോട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. യുഡിഎഫ് സർക്കാരിൻറെ കാലത്ത് എന്ത് നടപടികളാണ് എടുത്തിട്ടുള്ളത് ഏതെങ്കിലും പൊലീസുകാരനെതിരെ നടപടിയെടുത്തിട്ടുണ്ടോ. പൊലീസിൻ്റെ സമീപനം തന്നെ മാറി നിരവധി പൊലീസുകാർ സർവീസിൽ പുറത്തു പോയില്ലേ. രാമകൃഷ്ണൻ ചോദിച്ചു.
Adjust Story Font
16

