ലാത്തിക്കൊണ്ടടിച്ചു, മുഖത്ത് പെപ്പർ സ്പ്രേ അടിച്ചു; കൊല്ലം കുണ്ടറയിൽ യുവതിയെ പൊലീസ് മർദിച്ചതായി പരാതി
പേരൂർ സ്വദേശിനി അശ്വനിയും ഭർത്താവ് അനന്തുവുമാണ് കുണ്ടറ സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്

കൊല്ലം: കൊല്ലം കുണ്ടറയിൽ യുവതിക്ക് നേരെ പൊലീസ് അതിക്രമം നടന്നതായി പരാതി. പേരൂർ സ്വദേശിനി അശ്വനിയും ഭർത്താവ് അനന്തുവുമാണ് കുണ്ടറ സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മാർച്ച് 26ന് കാഞ്ഞിരംകോട് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കമാണ് സംഭവങ്ങളുടെ തുടക്കം. ഉത്സവപ്പറമ്പിലെ ഡിജെ വാഹനത്തിന് മുകളിൽ ഇരുന്ന ഒരു യുവാവിനെ പൊലീസ് വലിച്ചു താഴെയിട്ടപ്പോൾ അയാൾ അശ്വനിയുടെ മേലേക്ക് വീണത് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.
തർക്കത്തിനിടെ ഭർത്താവ് അനന്തുവിനെ പൊലീസ് മർദിക്കുകയും ജീപ്പിലേക്ക് ബലമായി കയറ്റാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച തനിക്കുനേരെ കുണ്ടറ സ്റ്റേഷനിലെ എസ്ഐമാരായ കിരൺ, അതുൽ എന്നിവർ ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടതായി അശ്വനി ആരോപിക്കുന്നു. ലാത്തികൊണ്ട് തന്റെ മുതുകിലും കാലിലും പലതവണ അടിച്ചതായും, മുഖത്തേക്ക് നേരിട്ട് പെപ്പർ സ്പ്രേ പ്രയോഗിച്ചതായും യുവതി പറഞ്ഞു. പെപ്പർ സ്പ്രേ അടിച്ചതിനെത്തുടർന്ന് തനിക്ക് കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതായും അശ്വനി പറഞ്ഞു.
സംഭവത്തിന് ശേഷം അനന്തുവിനെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയും വഴിമധ്യേ വണ്ടി നിർത്തി വീണ്ടും മർദിക്കുകയും പെപ്പർ സ്പ്രേ അടിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. കേസുമായി മുന്നോട്ട് പോയാൽ ഭർത്താവിനെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. മർദനമേറ്റ അശ്വനി നിലവിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, യുവതിയും ഭർത്താവും മദ്യപിച്ച് പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ-പ്പെടുത്തിയെന്നാണ് കുണ്ടറ പൊലീസിന്റെ എഫ്ഐആറിലുള്ള വിശദീകരണം.
യുവതിയും കുടുംബവും മുഖ്യമന്ത്രിക്കും കൊല്ലം റൂറൽ എസ്പിക്കും നൽകിയ പരാതിയെത്തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാസ്താംകോട്ട ഡിവൈഎസ്.പിയോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ റൂറൽ എസ്പി നിർദേശം നൽകി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്.ഐ പ്രവർത്തകർ കുണ്ടറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
Adjust Story Font
16

